My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, April 30, 2008

വാക്ക്

നാദത്തിനഗ്രത്തു പെരുവിരലീല്‍ ഊന്നിനിന്നു

ഉലയുകയാണു., തിരിനാളം പോലെ

സുഷിരതിനടുത്തെവിടെയൊ കമ്പനംകൊള്ളും

വായുവായ് .. വാക്ക്

എന്റെ ശബ്ധം പിറക്കുമിടത്തു എന്നെ കാണാതെ

പിന്നെയും പറയുന്നു ഞാന്‍

സുദീര്‍ഘമെന്നെ തന്നെ

പറത്തിവിടുന്നിതാ.. വാക്ക്

അവയില്‍ ഞാനില്ലയെങ്കിലു മറിയുന്നവരെന്നെ..

വാക്കിനുള്ളിലൊളിക്കും

ശൂന്യതയെന്നറിയാതെ...

Sunday, April 27, 2008

തിരയാതെ വയ്യ..

തിരയുകയായിരുന്നു
തിരഞ്ഞിട്ടും തിരഞ്ഞിട്ടും
ഇതുവരെയും കണ്ടില്ല
കണ്ടിലല്ലൊ കണ്ടില്ലല്ലോ
ഇതെന്തൊരു വേദന
പെരുമഴയത്തും
ഇരുളത്തും ആകാശത്തിന്‍
ആഴത്തിലും
ഇല്ലല്ലോ.
കരയട്ടെ കരയട്ടെ
തിരഞ്ഞതെന്തീനെയെന്നു
അറിയില്ലയെന്നറിയും വരെ.
എങ്കിലും കിട്ടിയില്ലല്ലൊ
കിട്ടിയില്ലെല്ലൊ എന്നു
കരയാതെ വയ്യല്ലൊ !

Friday, April 25, 2008

നീതിസാരം


കടല്‍ കരയിലെക്ക് എറിഞ്ഞ
വാക്കുകള്‍ക്ക്
ഭംഗിയില്ല,
അലര്‍ച്ചയും
കടുത്ത ഉപ്പും മാത്രം.
ആഴങ്ങളില്‍ അക്ഷരങ്ങള്‍
ചേര്‍ന്നു നിന്നു വിളിച്ചതു
പുറം ലോകത്തിന്‍ ഇഷ്ടം നോക്കിയല്ല,

ഭൂമിപിളര്‍ന്നതു ഉഗ്രമായി
ആക്രോശീച്ചല്ലെന്നും,
ഗ്രഹങ്ങള്‍ ഓരോന്നും
കനല്‍ വിഴുങ്ങീയിട്ടില്ലെന്നും
വിശ്വസിക്ക. !

സുനാമി തിരകള്‍ക്കു
കൊടുമുടി ഉയരത്തില്‍
ഭ്രാന്തഭംഗിയും,
പിറകില്‍ ക്ഷണമാശ്ചര്യ
മരണ ഭീതിയും നില്‍ക്കെ..,
അപ്പുറം
നന്മ ശബ്ധിച്ചത്
നീതി പീടംങ്ങക്ക്
നിലവിളികളെ
മരിക്കും വരെ കഴുത്തു
ഞെരിച്ചു കൊല്ലുവാനല്ല.

രാവുറന്ങ്ങുന്ന മറുപാതിയില്‍
പകലുറങ്ങാതിരുന്നതും
വഴിമുടക്കുന്നവനെ മാത്രം
വെളിച്ചം കാട്ടുന്നതും
നിലക്കാത്ത ഭ്രമണത്തില്‍
പ്രപഞ്ചം തളരാത്തതും
ന്യായാധിപനറിയുന്നില്ല

നീതി കൊണ്ടു
ശരിയുടെ ശിരസ്സറുത്ത്
തെറ്റ്നു
മുഖം തീര്‍ത്ത്
വാക്കുകള്‍‍ കൊണ്ടു
ശവദാഹം ചെയ്തു
ഭരിക്കയാണ‍വര്‍........

Wednesday, April 23, 2008

പുറപ്പാട്

എവിടെ എന്നില്‍ ഞാനെന്നറിയാതിരിക്കെ
നീ കൂടി കൈവീശി എന്നിലേക്കിതെങ്ങോട്ടു
ദീര്‍ഘദൂരയാത്രികാ ..
ഭാണ്ഡം പടിക്കല്‍ ചിതറുവാനും
മുഖം അഴിച്ചെറിയുവാനും
വയ്യേ..?
നഗ്നമാക്ക നിന്നെ നിന്‍ ചര്‍മ്മമുരിച്ചു
പിന്നെയും മാംസമില്ലാതാക്ക
ഉള്ളിലേക്കു വീണ്ടും
കാണ്‍ക
നിന്നസ്ഥിക്കുള്ളില്‍
വിശ്രമിപ്പില്ലൊരു രക്താണുവുമെന്‍-
നാമമുച്ചരിച്ചു
നിവര്‍ത്തികേടാണു സ്നേഹം ചിലപ്പോള്‍
ഏറ്റു വാങ്ങേണ്ട പകരം തരേണ്ട
നീ കൂടി
അറിയാത്ത യാത്രയ്ക്കു
പുറപ്പെടേണ്ട..

Saturday, April 19, 2008

ഒഴുക്ക്

അഗ്നിയില്‍ നിന്നൊഴുകി ജലമാകുന്നത്,
തണുത്തുറഞ്ഞ് ധ്രുവപാളികളായ്
ഹിമവാനില്‍ നിന്നും കടലോളം
കുടിച്ചുവറ്റിച്ചത്;
അറിയാത്തപോലെ മരുഭൂവായ്
മണല്‍കാറ്റായ് വീണ്ടും
ആര്‍ത്തിപൂണ്ടു വൈരമായ്
നിലവിളിക്കുന്നതു
സ്നേഹമാണൊ?

കള്ളം

എത്ര നാളായി ഈ കള്ളം
ഞാനെന്നോടു സ്താപിക്കുന്നു
വാക്കുകള്‍ അടരാതെ തെറ്റാതെ
ദൃഡമായ് നാക്കിലൊട്ടിയ്ച്ചു വയ്ച്ചു
അകത്തേയ്ക്കു
ഉറക്കെ വിഴുങ്ങുന്നു
ഞാന്‍ മാത്രം കേള്‍ക്കാനായ്?

എത്രനാള്‍ എത്രനാള്‍
കഴിഞ്ഞിട്ടും
മനംപുരട്ടി സ്നേഹമല്ലാത്തവയൊക്കെയും
പുറ്ത്തേയ്ക്ക് കുതിക്കുന്നു !

Tuesday, April 15, 2008

അറിവ്........

കൃഷ്ണനായ് വായ് തുറന്നു
അനന്തകോടി വിഹായസ്സും
കല്പാന്ദപ്രളയവും
ജനിമൃതികളും കാട്ടിടുമ്പോള്‍
ഒരു വടിയോങ്ങി
വായ്പൂട്ടുവാനോതി
നിന്നു ഞാന്‍
അവനോടു പ്രണയം കൊള്‍വതെന്ങ്ങിനെ?
അപ്പോള്‍
കാലം എനിക്കു മീതെയും
താഴെയും കുത്തിയൊലിക്കയും
ഹൃദയം ശൂന്യമാകെയും
പ്രണയം ഒരറിവാകെയും ചെയുന്നു.....

Saturday, April 12, 2008

ജാലകം


കാഴ്ച്ച കണ്ടിരിക്കെ അഴികളില്‍ വെളിച്ചം നനഞ്ഞു
ഒരുവരി മാത്രം കുറിച്ചു അവന്‍ നടന്നു.
സാക്ഷിയല്ലാത്തൊരു നിമിഷമേറെ എന്തൊ വായിച്ചു
നിഴലൊന്നു നീണ്ടുള്ളില്‍ അധരമുരസ്സി
നിശ്വാസങ്ങളുടെ പോക്കു വരവായി

സായാഹ്നം മുറിയിലേക്കിറങ്ങി
പരസ്പരം ഒരു നിശബ്ദത
ഒരു നോക്കു വിസ്മയം.
കാഴ്ച്ച ജാലകത്തില്‍ പ്രണയം ചെയ്തു

സ്വന്തം ഇനി നീ
പാളികള്‍ വീശി അണച്ചു
മഞ്ഞകൊണ്ടു കെട്ടി കൊടി നാട്ടി,
ജാലകം കാഴ്ച്ചയില്‍ പ്രണയം ചെയ്തു.

കാലം മുഷിയുമിരുട്ടില്‍ ജീവശവസ്ഞ്ചാരം,
മുടിയിഴകളെ പടിയിറക്കികാലം
പരതും വിരലുകളെ പിന്നാലെയും
ചര്‍മ്മം സമാന്തര രേഘകളായി
ഗാത്രം നിറം വാര്‍ന്ന ചിത്രവും

ഇനിയുമറിക.
മുറിഞ്ഞ ശ്വാസത്തിന്‍ ബാക്കി
വാതില്‍ പുറത്തു കാത്തു നില്‍പ്പൂ
തുറക്ക ജാലകം
ഭൂമിതന്‍ മറുപുറം കഴിഞ്ഞും കാണുക
...... ..... .......
ചിതലരിച്ച തെറ്റുകള്‍ ചുവരിടിച്ചു വീഴ്ത്തീട്ടും
ഉടമ്പടികള്‍ വാതിലടച്ചിരിപ്പൂ... !

വെയില്‍ പൂവ്

വെയിലുപോലെന്നില്‍ പ്രണയമെരിഞ്ഞു
ഞാന്‍‍ വേനലായ്,
അതിനപ്പുറം മഴയായി പെരുമഴക്കാലമായി,
തീവ്ര മൌനമിറ്റുവീഴും മഞ്ഞും തണുപ്പുമായി,
പിന്നെ വിരഹമെത്തി കൊഴിഞ്ഞുപോം-
ഒരു കോടി പൂക്കളായ്...,

Monday, April 7, 2008

താണ്ഡവം

ഭൂമിയുടെ ആഴങ്ങളില്‍
ആകാശവും,
നിറയെ പൊട്ടിത്തെറീക്കുന്ന
അഗ്നിഭംഗിയുടെ അന്ധാളിപ്പും
നീ കണ്ടില്ലെ?
ഭൂമിയെ വിഴുങ്ങുന്ന ഈ

തീയില്‍ നാമിരുവരും

എരിയുമെങ്കിലും

എത്ര ഭംഗി

അടുത്തടുത്തെത്തുമീ

വേദനയുടെ ദൂരെക്കാഴ്ച്ച

വാനോളം ജലമുയരുന്നു

കാണാത്ത ലഹരി കണ്ടീല്ലെ?

ഒരിക്കല്‍ മാത്രമണഞ്ഞു

മൃതിയിലേക്കു മടങ്ങുന്ന

ജലതാണ്ടവ ഭംഗി !

ഭീതിയണയും മുന്‍പൊരു

സൌന്ദര്യ ലഹരി !

പിന്നെ അടിത്തട്ടില്‍

പരസ്പരം സ്നേഹകോശങ്ങളില്‍

വിരഹം പകര്‍ന്നൊരു മരണവും..!

പാണ്ഡിത്വയാത്ര

ആശ്ചര്യങ്ങള്‍ക്കിഷ്ടം
ഭീതിയൊ ആഹ്ലാതമൊ?
നോക്കിനില്‍ക്കെ
ചോദ്യം ശ്വസിക്കുന്നു
കണ്ണിലൊരുകൂട്ട നിലവിളി
എങ്ങോട്ടീയാ‍ത്ര?
എല്ലാമറിയുമെന്നെത്ര
പുഞ്ചിരി
ശിരക്കനം...
കൂടെ പോകുന്നവര്‍ക്കൊപ്പം
കൂട്ടമതങള്‍...
യാത്ര പാണ്ഡിത്വയാത്ര...! !

പുണ്യാഹം

നഗ്നായ ദൈവത്തെ
ആടയണിയിക്കുന്നു
പുണ്യാഹമിട്ടു ദൈവത്തിന്‍
കണ്ണീരൊപ്പുന്നു.
ആരിവന്‍ മഹാന്‍
ദൈവദോഷം
മാറ്റുന്നവന്‍?

Saturday, April 5, 2008

പ്രയാണം


തന്തയില്ലാത്ത പ്രണയം
കാല്‍ ചിലങ്കയായ്
നൃത്തം ചെയ്യിക്കുന്നു
വേദന മുഴക്കുന്നു
പിന്നെ
കുഴിമാടത്തിലയ്ക്കു
നയിക്കുന്നു
അവിടെവച്ചു
ജ്വലിച്ചൊരാ നിലവിളി ഒടുങ്ങുമ്പോള്‍
അവള്‍
അനാധമാക്കപ്പെടുന്നു...



Friday, April 4, 2008

പക്ഷിയോട്

എന്റെ പക്ഷി
നിന്റെ ചുണ്ടൂകള്‍ കൊണ്ടെന്റെ
നെഞ്ചില്‍ കൊത്താതിരിക്ക,
അഗാധമായ സ്നേഹത്തിനാഴങ്ങളില്‍
നീ പോകെ
നിന്റെ ചിറകടി
എന്റെ ഹൃദയഭിത്തികളില്‍
സ്പര്‍ശിക്കെ
അന്തമില്ലാത്ത സ്നേഹം
എന്റെനാഡികളില്‍ പിടയ്ക്കും
ഓരൊ നോവിലും
നമുക്കിരുവര്‍ക്കും ശ്വാസം നിലയ്ക്കും
അതിനാല്‍
പ്രണയം നിന്റെ തൊണ്ടയിലും
ശ്വാസകോശങ്ങളിലും, തലച്ചോറീലും,
എത്തും മുന്‍പേ..
നീ പറക്ക
ഞാന്‍ മുങ്ങി മരിക്കട്ടെ
മറ്റുമാര്‍ഗ്ഗമില്ല
ഒന്നുകില്‍ പ്രണയിക്ക
അല്ലെങ്കില്‍ മരിക്ക..
;;;;;;;;;

ത്യാഗം ?

എനിക്കെല്ലാം ഇഷ്ടമാണ്
സ്നേഹത്തിന്റെ കടലിളക്കം
അതിലെ ചിപ്പികളെ
നീന്തുന്ന മത്സ്യങ്ങളെ
ര്വ്ദ്രതയും ചുഴികളൂം
നിര്‍ത്താത്ത തിരകളും
പൂണ്ടടക്കുന്ന പ്രകടനങ്ങളും ഒക്കെ..
പക്ഷേ
ഇഷ്ടമുള്ളതു ത്വജിക്കുവാനാണു
എന്റെ തീരുമാനം
നിന്റെയും
പിന്നെ എവിടെയാണീ വേദന?