Thursday, October 29, 2009

അരകല്ല്

അരകല്ലു വാങ്ങിയതു അരയ്ക്കുവാനായിരുന്നില്ല
കല്ലുരുമ്മിപ്പറയുന്നതു കേള്‍ക്കുവാനായിരുന്നു
പണ്ടെത്തെ പകലിന്റെ പത്തുമണി നിഴലും
ദൂരത്തു പായുന്ന തീവണ്ടിക്കൂകലും
മൂരിനിവര്‍ത്തി ചികയുന്ന
കോഴിയുടെ കരച്ചിലും
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായി
മുന്നില്‍ പാറ പൊളിച്ചിറങ്ങി

അഛ്ചന്റെ പഴയ സൈക്കിളിന്റെ
മണിയൊച്ചയെയൊ
വൈകി പറന്നെത്തിയ കാക്കയെയോ
മണ്ണില്‍ വീണു പോയ
കുന്നികുരു മണികളെയൊ
ഒരു പൊട്ടു കടപെന്‍സിലോആണു
ഞാന്‍ അരച്ചു തെളിയിക്കുന്നത്...

അരകല്ലിനുമേല്‍ കുഴവി ഉരസ്സുന്ന
എരിവും പുളിയും ഉപ്പും
ഇടവിട്ട തല്ലും
നേര്‍ത്തു നേര്‍ത്തു
രുചിയായതും മായുമ്പോഴും
മനസ്സിനടുത്തിരുപ്പുണ്ട് ഓരോരോ
ശിലാമര്‍മ്മരങ്ങളിങ്ങനെ.....

Wednesday, October 21, 2009

ജലസമാധി


ഞാനുറങ്ങുകയാണ്
എന്നില്‍ ജലമുറങ്ങുന്നുണ്ട്
മുകള്‍പരപ്പുചേര്‍ന്നു ജലത്തില്‍
മുടി പന്തലിച്ചുഴലുലയുന്നു
പാതി മുങ്ങിയ മുഖം
മലര്‍ന്നാകാശം മണക്കുന്നു
നെഞ്ചില്‍ വിടര്‍ന്ന താമര
വേരാഴ്ത്തി താഴേക്കു പോയിട്ടുണ്ട്

ഞാന്‍ സമാധിയിലാണ്
എന്നില്‍ ജലം സമാധിയിലാണ്

താഴ്ത്തട്ടില്‍ മല്‍ത്സ്യകുഞ്ഞുങ്ങള്‍
കൂത്താടികള്‍,
ഉല്പത്തിയില്‍ മുരടിച്ച ഏകകോശജീവികള്‍
തവിട്ടു നിറത്തില്‍ തിരക്കിടുന്നു.
ഉടലെടുക്കാത്ത മനസുകള്‍
മുകളിലേക്കു കുമിളകള്‍ ഉയര്‍ത്തുന്നു
ഇളം വയലെറ്റിന്റെ നേര്‍ത്ത ഗന്ധം
ശിരസ്സില്‍ നിന്നും കാലടികള്‍ തൊടുന്നു

ചുറ്റും പച്ചപ്പ്
ഓര്‍മ്മകള്‍ കഥകള്‍, കാലങ്ങള്‍
കോര്‍ത്ത് കോര്‍ത്ത്..
ബന്ധമോക്ഷം കാത്തു
തുളുമ്പുന്നുണ്ട്...
അപ്പോഴും ഞാന്‍ സമാധിയിലാണ്
എന്നില്‍ എല്ലാ ജലവും സമാധിയിലാണ്.

Wednesday, October 7, 2009


Thursday, July 30, 2009

മഴവില്ല്

സൂര്യാ ..
നിന്റെ നനഞ്ഞ വെളിച്ചമീ ഞാന്‍,
ഏതൊ ഒരു വെയില്‍ ചില്ല..
ശൂന്യത, ഗ്രഹങ്ങള്‍ പൊടിപടലങ്ങള്‍,
അനന്ത മാര്‍ഗ്ഗങ്ങള്‍ കഴിഞ്ഞിട്ടും
അറിയില്ല ആദ്യാന്തങ്ങള്‍
എന്നു മാത്രമറിഞ്ഞു ..
നനഞ്ഞവെയിലെന്നു
നടക്കാനിറങ്ങുമൊരു
മഴച്ചില്ല.

തെക്കു നിന്നു വടക്കോട്ട്
വാനമേലെ
ഹൃദയം വിടര്‍ത്തിയെഴുതുമൊരു
കിനാചില്ല.

അതുമതിയെന്നു മതിയെന്നു
പെട്ടെന്നു
നനഞ്ഞുപോയൊരു സ്നേഹമുദ്ര.
മഴവില്ലായ് പകര്‍ന്നാടുമൊരു
നേരിന്‍ വില്ല്.

നിമിഷങ്ങള്‍..
നിറംവാര്‍ന്നു ദേഹിവിട്ട്
മഴതുള്ളികള്‍ എന്നും
വേനലെന്നും
പെയ്തുമാറി മായുമുടനെന്നു
തപിച്ചിടാത്തൊരു
നോവിന്‍വില്ല്..

Wednesday, July 8, 2009

Bits from our painting exhibition




thoughts in foetus

we with Sri kaanayi

DESIRE : Apple or Chilli


Between body and soul

Passing dreams

Blue roots in night


Threading the life

Sunday, June 7, 2009

ചെമ്പക പൂവിന്നിഴ

ചെമ്പക പൂവിനുള്ളില്‍നിന്നും
പ്രണയം കൊണ്ടു നനഞ്ഞ ഒരിഴ
അരിപ്രാവു കൊത്തി മുകളിലേയ്ക്കു
ഊര്‍ത്തി പറക്കവേ

ആകാശത്തില്‍ വച്ചവ

മധുരമായ് ഇഴപിരിഞ്ഞു

വെളുത്ത മേഘങ്ങളായ് പാറി.

വാനം നിറയെ ചെമ്പകപ്പൂ മണം


മതിയായ്..
നിശ്ചലത കൊണ്ടു തറയ്ക്കിനി
സുഗന്ധം പെയ്തൊലിക്കാതീ
ഭൂമി പുണരട്ടെ
ഗഗനനിശ്വാസങ്ങള്‍



മതിയായ്..
ഒക്കെ ചോര്‍ന്നുപോകല്ലേ..
കടലോളം വാര്‍ന്നു പോകുമ്പോള്‍
വാനം വിഷണ്ണമാകും,
ഒറ്റവാക്കില്‍ കുരുങ്ങി പ്രാവു
മരിക്കും,
കാട്ടിലിടമില്ലാതെ
നീര്‍ച്ചോലയായ് അലഞ്ഞു
കടല്‍ ച്ചേര്‍ന്നിടുമ്പോള്‍
വീണ്ടും മഹാ സാഗരം
നാം ഒരുമിച്ചലകൊണ്ടുമടങ്ങിയും
ശയിക്കുമൊരുമഹാ സാഗരം.

Sunday, May 24, 2009

സ്ത്രീവിഗ്രഹം

ചിലപ്പോള്‍ അങ്ങിനെയാണു
നിങ്ങളെ ആരെങ്കിലും പ്രതിഷ്റ്റിച്ചു കളയും
മുന്‍പില്‍ തിരികൊളുത്തി ഇരുത്തികളയും
നിങ്ങള്‍ ശില്‍പ്പമല്ല ശിലയല്ല
എന്നു ഉറക്കെക്കരഞ്ഞാലും
ആരും കേള്‍ക്കില്ല.

നിങ്ങള്‍ക്കുള്ള ആചാരങ്ങള്‍ വിധിച്ചു
കഴിഞ്ഞിരിക്കും
അഭിഷേകങ്ങളും അര്‍ച്ചനകളും
മണിയൊച്ചകളും
നിങ്ങളെ ഭ്രാന്തിയാക്കും

പക്ഷെ വിഗ്രഹങ്ങള്‍ളൊരിക്കലും
ചലിക്കാറില്ല.. മിണ്ടാറില്ല,
കരയാറില്ല.. പ്രണയിക്കാറില്ല..,
ഒക്കെ അറിയുമ്പോഴേയ്ക്കും
ആ കഴിവുകള്‍ നിങ്ങള്‍ക്കു എന്നേ
നഷ്ടപ്പെട്ടുവെന്നറിയും.

പടിയിറങ്ങാ‍തെ
വിളക്കുകള്‍ക്കും പൂക്കള്‍ക്കും
മദ്ധ്യേ
അവിടെതന്നെ നില്‍ക്കെ
എല്ലാ വാതിലുകളും
പുറം മതിലുകളും
ചുണ്ടു പൂട്ടി കഴിഞ്ഞിരിക്കും.

രാത്രിയാകുമ്പോള്‍
ജന്നാലകള്‍ക്കു വെളിയില്‍
നിശ്ചലതകള്‍ ചലിക്കുന്നതും
ഇരുളുകള്‍ ശാന്തമാകുന്നതും
ദൂരെ തിങ്കള്‍ ഉറ്റുനോക്കി മറയുന്നതും
കാണും.

വിഗ്രഹം മോഷ്ടിക്കപ്പെടമെന്നും
വേണ്ടന്നും നീ മോഹിക്കില്ല.
അപ്പോഴേക്കും
ഉള്ളീല്‍ നീ മാഞ്ഞു മാഞ്ഞു
പഴയ ഒരു പാറയായി മാറിയിരിക്കും.

Monday, May 18, 2009

ശലഭ സംവാദം

മുറിയില്‍
നിറയെ ശബ്ഭങ്ങളാണ്
അടക്കിവയ്ച്ചത് , അടങ്ങികിടക്കുന്നത്
അവ,
പകലിന്റെ ശവത്തെ തോളത്തുവയ്ച്ചു
മഞ്ഞവെളിച്ചത്തില്‍ മുഷിഞ്ഞു
കിടന്നു

ചിലപ്പോള്‍ ,
ഒരു വിളക്കു കാലിന്റെ നിസ്സംഗതയില്‍ തട്ടി
തറയില്‍ വീണു കരയുന്ന നിഴലുകളാ‍യി

അപ്പോഴൊന്നും
അന്തിസൂര്യന്‍ ചക്രവാളത്തില്‍
മുഖം ചേര്‍ത്ത് ചുംബിക്കുന്നത്
ആരും കേട്ടില്ല
ആത്മാക്കള്‍ ഇരുട്ടിന്റെ ചില്ലകളില്‍ ചിതറി
പരിഭവിക്കാന്‍ ചേക്കേറുന്നതും കണ്ടില്ല.

എന്നിട്ടും എപ്പോഴോ
ഒരു സന്ധ്യയില്‍ തന്നെ
ശബ്ദ്ധങ്ങളിലെ താമരപ്പൂ കണ്ടെത്തി
ഇളം കാറ്റ്
എന്റെ നെഞ്ചില്‍ വയ്ച്ചു തന്നു
തണുപ്പിന്റെ പുതപ്പും
ലഹരിയുടെ ജലവും
നേരായി വെളിപെട്ടു നിന്നു
ഒരു ചാറ്റല്‍ മഴയില്‍
സ്നേഹാക്ഷരങ്ങള്‍
ശബ്ദ്ധങ്ങളും പിന്നെ
നൂറു നൂറു വെളുത്ത ശലഭങ്ങളുമായി...

എന്നിട്ടും എപ്പോഴും
കേള്‍ക്കാതൊരു സംവാദം
എന്നില്‍
വേദനയോടെ എന്നും
പറഞ്ഞുകൊണ്ടേയിരിക്കുന്നു..

Thursday, May 7, 2009

പോസ്റ്റ്മോര്‍ട്ടം

സ്നേഹം കുടിക്കാനിറങ്ങി
കാല്‍ വഴുതി ശ്വാസമുട്ടിയാണു
മരിച്ചത്.
പഴയ കുളത്തില്‍
ചത്ത മത്സ്യങ്ങളും
നിറംവാര്‍ന്ന ഇലകളും
നീലിച്ച ആകാശവും
വല വിരിച്ച്,
അകത്തും പുറത്തും
കാലം കൊണ്ടടയാളം വച്ചു
കാത്തിരിക്കയായിരുന്നു.

നിലാവാണാദ്യം കണ്ടത്
ഇരുളില്‍ ഏകയായ്
ഭൂമിക്കു പുറത്തേക്ക്
തലകുനിച്ചുരുകി മറയും
വേദനയെ.

ശവം കീറി മുറിച്ചവര്‍
നെഞ്ചു പൊളിച്ചവര്‍
തലയോടു തകര്‍ത്തവര്‍
കണ്ടില്ല
അന്ത്യമായ്
കൈക്കൂപ്പി നിന്നൊരാ
പ്രാണന്റെ വിളികളെ.

തൂക്കമെടുത്തോരോ
ഭാഗവും
കൂട്ടിയിട്ട
മഷി അടയാളമായ്..

പിന്നെ
വെറുപ്പായ്
ഭീതിയായ് പൊതിഞ്ഞു
തെക്കോട്ടെടുത്തു
ഒരു
ചത്ത സ്നേഹ ഭാരം..