My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, October 29, 2008

അവസ്ഥാന്തരം

ഞാന്‍ നിന്നോട് പറയുമ്പോല്‍
എരിവും നീറ്റലും സുഗന്ധവും
തെറിപ്പിക്കും
മധുരനാരങ്ങാത്തോട് പൊളിക്കും പോലെ
നീയെന്നോട് പറയുമ്പോല്‍
കടല്‍ തുഴഞ്ഞകലുന്ന മനസ്സാണു
കാഴ്ച്ചയില്‍.
നാം
നിശബ്ധരാകുമ്പോള്‍
ചേക്കേറുന്നില്ല
വാതില്‍പ്പുറം സ്പര്‍ശിക്കാതെ
മടങ്ങുന്ന വാക്കുകള്‍.
നിറഞ്ഞ സത്തകള്‍ക്കു പിന്നില്‍
നാം നിശബ്ധര്‍.
മുന്‍പേ നടന്നില്ല
പിന്‍പേയും ഞാന്‍,
സമകാലീന ജന്മങ്ങളാം
ഭാഗ്യങ്ങള്‍ മാത്രം നാം.

Sunday, October 26, 2008

അവതാളം



വാക്കുകള്‍ കൂട്ടാമായ് ഒരുപോലെ
ചുവടുകളുയര്‍ത്തി
നൃത്തം ചെയ്ത് അടുത്തേയ്ക്കു വന്നു
അകത്തേയ്ക്കു കാല്‍ വയ്ച്ചു
മേളങ്ങള്‍ ഉച്ചത്തിലാകവേ
തണുവടര്‍ത്തിയിട്ടു ഇളം ചൂടുവിതറി
കൈപിടിച്ചവ
പറയുകയായിരുന്നു പരസ്പ്പരം.. ,
ഒരുനിമിഷം ..
കാല്‍ തട്ടി വീണൊന്നുപെട്ടന്നു
പിന്നെ പിറകേ ഓരോന്നും
ചിതറി അപരിചിതരാം
ഒറ്റയക്ഷരങ്ങാളായ് അറിയാത്തപോല്‍
തമ്മിലകന്നു പിന്തിരിഞ്ഞു
പടിയിറങ്ങി പോകുന്നെത്രവേഗത്തില്‍
തെരുവിലേക്ക് പലവാഹനങ്ങളിലായ്...!

Saturday, October 18, 2008

സിദ്ധികള്‍......

                 (ഒരു കഥയെഴുതിനോക്കിയതാണേ...)


                    നോക്കിനോക്കി നിന്നു സ്നേഹമേറി, പാളികള്‍നീട്ടി പൂണ്ടക്കം പിടിക്കുമ്പോള്‍, എല്ലാ കാഴ്ച്ചകളും നഷ്ടമാ‍കുന്നു എന്നതായിരുന്നു ജനാലകളുടെ ദുര്‍വിധി. അതിനുള്ളില്‍ വലകള്‍ നെയ്തു പോയ പുറം കാഴ്ച്ചകളിലൂടെ ഒരു ലോകം.

                    ഒരു ദിവസം ആ ജനാലയിലൂടെ ഒറ്റപ്പെട്ട മേഘങ്ങളുടെ നിസ്സാഹായത നോക്കി നില്‍ക്കെയാണ് അവള്‍ അതു കണ്ടത്, നാരകത്തിന്റെ കൊമ്പില്‍ ഒരു പക്ഷി, ഇളം കാറ്റ് വീശുന്നുടായിരുന്നു., തൂവലുകള്‍ പതിയെ അനങ്ങുന്നുണ്ടായിരുന്നു. മഞ്ഞും തണുപ്പും പുരയ്ക്കു മീതെ പെയ്തു നിന്നിരുന്നു.

                     പെട്ടെന്നാണ് അവള്‍ക്കാ സിദ്ധി കൈവന്നത്. കാഴ്ച്ചകളെല്ലാം സുതാര്യമാകുന്നപോലെ. നോക്കി നില്‍ക്കെ പക്ഷിയുടെ മൃദുവായ തൂവല്‍ അപ്രത്യക്ഷമായി.തൊലിയും ചട്ടക്കൂടുകളും മാഞ്ഞു എല്ലുകള്‍ കാണായി. പിന്നീട് പക്ഷിക്കുള്ളിലൊരു നീലിമ ., അവസാനം അതും അപ്രത്യക്ഷമായി. ആത്മാവിലേക്ക് കണ്ണുകല്‍ പാഞ്ഞു പോകെ പിന്നെ ഒന്നും കാണാനാവാത്ത പരിഭ്രാന്തി. ആത്മാവെവിടെ?

                      അതു തന്നെ മനസ്സിന്റെ എല്ലാ ദിക്കുകളിലേക്കും വ്യാപിക്കുന്ന ചോദ്യമായി. അവള്‍ കണ്ണുകള്‍ മുറുക്കെ അടച്ചു തിരികെ ശാഖകളിലീക്ക് മടങ്ങിയെത്തി. ദിവസ്സങ്ങള്‍ കഴിഞ്ഞെങ്കിലും അത് അവളെ അലട്ടിയിരുന്നു. പിന്നെ പിന്നെ പതിയെ എല്ലാം മറന്നു തുടങ്ങി.


                     ഒരു ഞാ‍യറാഴ്ച്ചയായിരുന്നു. സ്നേഹത്തിന്റെ തുലാസ് വല്ലാതെ ഉലയുന്നതവള്‍ അറിഞ്ഞൂ. വല്ലത്തഭാരം. നെഞ്ചിന്റെ ഇടതു വശം ചേര്‍ന്നു ഹൃദയത്തിന്റെ തട്ട് താണു പോകും പോലെ.

                     ഒരു  കാരണവുമില്ലാതെ സ്നേഹപ്രകോപനങ്ങല്ള്‍. കാറ്റിനോടും ചില്ലകളോടും, മണ്ണിനോടും ആകാശത്തോടും അങ്ങിനെ എല്ലാത്തിനെയും സ്നേഹിക്കും പോലെ. എന്നിട്ടും സന്തുലിതമാകാത്ത തട്ടുകള്‍ അവളെ അസ്വസ്ഥയാക്കി. പരിഭ്രാന്തിയില്‍ ഓരോന്നിനോടും സല്ലപിച്ചു... എല്ലാ കഴിവുകളേയും കലകളേയും തൂക്കി സദ്ഗുണങ്ങളെ തൂക്കി... ഒന്നിനും മറുതട്ടില്‍ ഭാരമുണ്ടായിരുന്നില്ല.

                        അവസാനം രക്ഷപെടലിന്റെ ഭാഗമായാണ് അതേ പോലെ പ്രണയ ഭാരം പേറുമൊരുവന് പറന്നു പറന്നു തളരവെ വിശ്രമിക്കാനിടം നല്‍കിയത്. കടുത്ത പ്രണയ ഭാരം കണ്ണിലൂടെ തെറിപ്പിച്ച്    ഒരു കാട്ടുപൂച്ചയെപ്പോലെ വീടിനു ചുറ്റും വിവശമായ ശബ്ദങ്ങളായ് അതു നിലവിളിച്ചു കരഞ്ഞുകൊണിരുന്നു.

                       തുലാസ്സിന്റെ തട്ടിലൊന്നു എന്നിട്ടും ഉയര്‍ന്നു തന്നെ കിടന്നു.  പ്രപഞ്ചം മുഴുക്കെ തൂ‍ക്കുമ്പോഴും ബാക്കിയാകുന്നു സ്നേഹം പിന്നെയും. അങ്ങിനെയാണ് ജീവിതം ഈവിധം തലകുത്തി നയിക്കാനാവില്ലാ എന്നവള്‍ തീരുമാനിച്ചത്. ആദ്യത്തെ ചുവട് കൃത്യമായ കാരണം കണ്ടുപിടിക്കലാണ്. പിന്നെ ആരെ സ്നേഹിക്കണം എന്തിന് വേണ്ടി?... വീണ്ടും വീണ്ടും ചോദ്യങ്ങളായി.
അസ്വസ്ഥത ഒഴിവാക്കാന്‍..,
സ്വന്തം സുഖത്തിനു വേണ്ടി ...
സ്നേഹം സ്വാര്‍ത്ഥ സുഖമോ?എനു പോയി ചോദ്യങ്ങള്‍.

ഭ്രാന്തമായ അന്വേക്ഷണത്തിനു മുന്‍പേ സ്നേഹിക്കാതെ വയ്യ എന്ന അവസ്ഥമാറ്റുകായായിരുന്നു പ്രധാനം.

                       അപ്പോഴേക്കും വിശ്രമിക്കാനെത്തിയവന്‍  വിടര്‍ന്ന പൂവാകുന്ന നേരമെത്തിയിരുന്നു.  പ്രണയം ആകാശത്തില്‍ ഒരായിരം താമരപ്പൂക്കള്‍ വിരിയിച്ചു. ഓടിയും നൃത്തം വയ്ച്ചുമവര്‍ ഭൂഖണ്ടങ്ങള്‍ക്ക് അപ്പുറം നിന്നു കൈകോര്‍ത്തു കടലില്‍ ചാടി.

                        ആഴങ്ങളില്‍ പായലുകളും, പവിഴങ്ങളും, പാറയിടുക്കുകളില്‍ ഇളം ചൂട് മധ്യാഹ്നം ഒഴുകുമ്പോല്‍, തെറ്റി തെന്നി കൈകോര്‍ത്ത് വര്‍ണ്ണമത്സ്യങ്ങളുടെ നഗ്നത ഉരുമി അവര്‍ നീന്തി.

                       ഭീമാകാരങ്ങളായ ശംഖിനുള്ളിലെ ഇരുട്ടിന്റെ ചുരുണ്ട അകങ്ങളില്‍ നിവര്‍ന്നു നിശ്ചലം ശയിച്ചു. കടല്‍ത്തട്ടില്‍ അരിച്ചെത്തുന്ന നീലവെളിച്ചവും മൌനങ്ങളുടെ അനക്കങ്ങളും,കാവല്‍ ജലവും അവരെ പുണര്‍ന്നു. താഴെ വിരല്‍ തൊട്ടും തൊടാതെയും ജലസ്പര്‍ശ്ങ്ങളാല്‍ താങ്ങി ഒഴുകി.

                     പക്ഷേ വിഭ്രാന്തികള്‍ക്കൊടുവില്‍ പെട്ടന്നാണ് മറുതട്ടു പണിപറ്റിച്ചത്. ഇടത് വലതിന്റെ മടിയിലിരുന്ന് ചങ്ങലകള്‍ ചുറ്റി കറങ്ങി. എന്നിട്ട് പ്രഖ്യാപിച്ചു; “ഇവിടെ തട്ടുകളും തുലാസ്സുകളും ആവശ്യമില്ല, എന്നില്‍നിന്നുമെന്നിലേക്കും,നിന്നില്‍നിന്നും നീ‍ന്നിലേക്കും നമുക്കു പരസ്പരവും , അളക്കേണ്ടതില്ല. ഭ്രമണവേഗതപോല്‍ പരസ്പ്പരം ചുറ്റിവരിഞ്ഞു ചങ്ങലകള്‍ എല്ലാ തൂക്കങ്ങളേയും ഒന്നാക്കി. പിന്നെ നിശബ്ദമത് അറ്റ് കടലിനുള്ളിലെ സുനാമിമലകള്‍ക്ക് മുകളില്‍ ചെന്നു ചേര്‍ന്നു.

                     കടല്‍ കവച്ചു വച്ച് പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. കാറ്റു തേടിയെത്തിയ സായാഹ്ന്നങ്ങളില്‍ കടല്‍ പൂറം വിജനമായിരുന്നു. മുകളിലൂടെ വഞ്ചികള്‍ ഉള്‍കടലിലേക്കു പാഞ്ഞതും ആകാശത്തില്‍ മഴവില്ലു മാഞ്ഞതും അവര്‍ അറിഞ്ഞില്ല.

                        തെങ്ങിന്‍ കൂട്ടവും കുട്ടിലിനു മുന്നില്‍ കളിക്കുന്ന കുട്ടികളും വളരെ വളരെ ദൂരത്തെ ലോകമായി,
                      
                        അവിടെ വച്ച് അപ്പോഴാണ് അവള്‍ക്ക് വീണ്ടും ആ ദൃശ്യ സിദ്ധി വന്നത്. അവളുടെ ദൃഷ്ടികള്‍ അവന്റെ തൊലിയും മാംസവും അസ്ഥിയും കഴിഞ്ഞു ആത്മാവിന്റെ നീലിമിയിലുടക്കി.

                       ഒരു  നിമിഷം.... ലോകത്തിന്റെ എല്ലാ ചലനങ്ങളും ഒരെ നിറത്തിലവസാനിക്കുന്നു എന്നവള്‍ അറിഞ്ഞൂ.
                        ആ ഞെട്ടലില്‍ ഒരു തോന്നല്‍ അവളില്‍ നിന്നും വലുതായ് വലുതായി ഉയര്‍ന്നു  കടലിന്റെ പുറം തൊലി പൊട്ടിച്ച് അന്തരീക്ഷത്തിലേക്ക് പറന്നു..............

Friday, October 17, 2008

ചിഹ്ന്നംവിളി

തൊലിക്കുള്ളില്‍
നൂതന വഴികാട്ടികളെ ഇറക്കിവച്ചു
മറ്റൊരുവര്‍ഗ്ഗത്താല്‍
നയിക്കപ്പെടുന്ന ജീവിതം
ആനകള്‍ക്കാണേലും ഭാരിച്ചതു തന്നെ
കാട്ടിലേക്കെന്നു ചിഹ്ന്നം വിളിച്ചാല്‍
ഭ്രാന്തിളകിയെന്ന മയക്കുവെടി
ഹാ.. പക്ഷേ എന്നിട്ടും
മൃഗങ്ങള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുന്നില്ലല്ലൊ!
ചിലപ്പോള്‍ മൃഗങ്ങളേയും കണ്ടറിയേണം

Sunday, October 12, 2008

ജീവന്റെ ജോലി

ആത്മമര്‍മ്മരങ്ങള്‍ക്ക്
ഉറക്കമില്ല
പറഞ്ഞില്ലേ..
എനിക്കറിയില്ല രഹസ്യങ്ങള്‍
പ്രണയോല്‍പ്പത്തിയും,
പ്രപഞ്ചോല്‍ല്പത്തിയും,
കാഴ്ച്ചകളുടെ
വേദനാനന്ദങ്ങളും,
ആശ്ച്ചര്യചിഹ്ന്നങ്ങളും,
ജീവന്റെ ജോലി ജീവിക്കുക
എന്നല്ലാതെ...!