My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Sunday, December 19, 2010

നിഴല്‍ നഷ്ട്ടം





 (ഒരു ദിവസം സൂര്യനും, അവളും, നിഴലും, നിഴലിന്റെ നിഴലും)





നിഴലുകളെല്ലാം ഒത്തു കൂടി
ഒരു മൈതാനത്ത്.
അവിടം ഇരുട്ടായി.

നിഴല്‍ കാല്‍ച്ചുവട്ടില്‍
നിന്നും അടര്ന്നപ്പോള്‍
നിഴലില്ലാത്ത വെളിച്ചത്തെ
ഞാന്‍ ഭയന്ന് തുടങ്ങി.

വെളിച്ച പൊട്ടുകള്‍ മറുപുറത്ത് ഒത്തുകൂടി
സമ്മേളനശേഷം നീണ്ട നിശബ്ധതയായിരുന്നു
നിഴല്‍ നഷ്ടപെട്ട  വെളിച്ചങ്ങള്‍ ദുഖിതരായിരുന്നു

മടക്കയാത്രയില്‍ അവര്‍ ഇരുണ്ട മൈതാനത്ത്
എല്ലാ നിഴലുകളും
കമഴ്ന്നു കിടന്നു കരയുന്നത് കണ്ടു
ചിലവ  നിശലരായ് കഴിഞ്ഞിരുന്നു

എന്റെ നിഴലും ഞാനും
ഇത്തിരി  ഇരുട്ടും വെളിച്ചവും
കട്ടെടുത്തൊരു 
നൃത്തമെന്ന സ്വപ്നത്തിലേക്കു വീണു..

Wednesday, December 1, 2010

കുടുംബം

പാതി ദൂരം കഴിഞ്ഞുവോ
പാതി വാക്കും
പാതി നോക്കും
പാതി മിടിപ്പും
പാതി തുടിപ്പും കഴിഞ്ഞുവോ?
പാതി നോവും
വെറുപ്പും സ്നേഹവും
കഴിഞ്ഞോ?
ഇരുപാതിയുമെടുത്തഛനുമമ്മയ്ക്കും
തിരികെക്കൊടുത്തോരിന്നെലകള്‍
മാഞ്ഞു.
പാതി മുഖങ്ങളും
നരച്ചദൃഷ്ടികളും
തളര്‍ന്ന നടകളും
മാഞ്ഞു
പൈതല്‍ നുണഞ്ഞ മുത്തങ്ങളും
ചേര്‍ത്തുറങ്ങിയ രാവുകളും
പാതി ദൂരമായൊ?
ഇനിയെത്ര നടപ്പുണ്ടു
ദൂരെ എന്റെ ശയനമണല്പുറ്റിന്‍
പുറമെത്താന്‍,
നീ വേണമെന്നുമരികെ
അന്നുമിന്നും
വളര്‍ന്ന കൈപിടിച്ചു കുട്ടികള്‍ക്കൊപ്പം
നാം നടക്കുന്നിനിയും.
പാതി ദൂരമായില്ല
എത്രയോ കാതമുണ്ട്
നമുക്കു നടക്കേണം
ദൂരമെത്രെയെന്നാലും
മതിയാവില്ല നിന്റെ യൊപ്പമീ യാത്ര..

Tuesday, November 23, 2010

പ്രപഞ്ചസ്നേഹം vs പ്രണയം




എപ്പോഴുമവള്‍ സന്തോഷത്തിലായിരുന്നു
അവനു സംശയമായി
അവളെ വീട്ടു തടങ്കലിലാക്കി.

അവിടെ അവള്‍ ചെടിളോടും
പൂഴിയോടും പൂക്കളോടും ചിരിച്ചു.
അതോടെ അവള്‍ മുറിയില്‍ അടയ്ക്കപ്പെട്ടു
അവിടെ
പല്ലികളും ചുവരടയാളങ്ങളും അഴികളും
അവളോടു സല്ലപിച്ചു

കണ്ണുകെട്ടി കട്ടിലില്‍കെട്ടിയിട്ടപ്പോളവള്‍
പുഞ്ചിരിച്ചതു ശ്വാസത്തോടായി
കാണാ‍തെ കേള്‍ക്കാതെ
പ്രണയമായിരുന്നോരോന്നിനോടും

തണുത്ത കാറ്റ് ശ്വാസകോശത്തില്‍
ചുംബിച്ചിരുന്നതും
വീണു പൊട്ടിച്ചിരിച്ചതും
പിന്നെ രാവു വന്നു മുടിയിഴകളില്‍
നിറയുന്നതും അറിഞ്ഞു ശാന്തമായ് ശയിച്ചു

അതിനാല്‍ പ്രണയരോധത്തിനായ്
അവന്‍ അവളെ ശ്വാസം മുട്ടിച്ചു കൊന്നു
പക്ഷേ അപ്പോഴുമാചുണ്ടുകള്‍
ആകാശത്തോടു പുഞ്ചിരിച്ചു കൊണ്ടിരുന്നു.

Sunday, November 21, 2010

അഴിവ്.







ഞാ‍നെന്നെ കടല്‍ക്കരയില്‍  കൊണ്ടു വച്ചു,
കടല്‍കാക്കകളൊട് കല്പിച്ചു
വേരോടിപ്പോയ പ്രണയം
ഓരോന്നായി കൊത്തിയെടുക്കുവാന്‍

അവ ഊരി മാറുന്ന നോവില്‍
കളഞ്ഞുകിട്ടിയൊരുപാട്ടില്‍
തിരകളെ തൊട്ടു തൊട്ടു കണ്ണടച്ചു കിടന്നു.
ഒരു നൂല്പന്തെന്നപോല്‍  അഴിഞ്ഞു
അഴിഞ്ഞു ശൂന്യമാകുന്നതറിഞ്ഞു..

തിരകളില്‍ പെട്ട്
അടിഞ്ഞുവന്നൊരൊഴിഞ്ഞ ശംഖില്‍
ഒഴുകിയിറങ്ങാന്‍ അതിനാലെനിക്കായി.
മണല്‍ തെറിപ്പിച്ചു ഓടി നടന്നഞണ്ടിന്റെ
ചുവന്ന് കണ്ണുകളില്‍ നോക്കി ചിരിക്കാന്‍
കുമിള്‍ പൊട്ടും തിരമണ്ണില്‍ചുണ്ടമര്‍ത്താന്‍
കടലെമ്പാടും അലിയാന്‍
ഒരു കുടത്തില്‍ ഭസ്മമായി
വരും ഞാനുമൊരിക്കല്‍ എന്നു
ജലത്തോടടക്കം പറഞ്ഞു മുങ്ങിക്കളിച്ചു
സ്നേഹം പുണര്‍ന്നു പൊട്ടിച്ചിരിക്കാന്‍
അതിനാലെനിക്കായി.

Friday, November 19, 2010

ഒച്ചുകള്‍ നടക്കുന്നു വേഗം

 ഇതു ആര്‍ക്കുവേണ്ടി എന്നറിയില്ല . ഏതു പരകായപ്രവേശമെന്നും.
ആദ്യം വല്ല്ലാത്തൊരു പച്ച നിറമായിരുന്നു. 
പിന്നെ അതുമറി മാറി മാറി ചുവപ്പു കൂടിയ ബ്രൌണ്‍ ആയി.
അതില്‍ രണ്ടു ജീവികള്‍. ചുറ്റും കമഴ്ത്തിയിട്ട ശബ്ദങ്ങള്‍. 
എത്രയുണ്ടെന്നറിയാത്ത കോശ വിളികള്‍. 
‘അവള്‍ എന്നെ സ്നേഹിക്കുന്നുണ്ടെടേ .. ഞാന്‍ അവളേയും..‘ എന്നോടാണ്...

ഒറ്റശബ്ദം.  അത് പുറകോട്ട് നീങ്ങി നീങ്ങി പോയി.
ചക്രങ്ങള്‍ വച്ച ഒരു പെട്ടിപ്പുറത്ത്  ഒറ്റയ്ക്ക് 
അവന്‍ വലിയ വേഗതയില്‍ പിറകോട്ട് നീങ്ങി നീങ്ങി..


എന്നെ ഞാന്‍ കണ്ടത് ;
ഒരു പായല്‍ നിറഞ്ഞ ചതുപ്പു നിലത്തിന്റെ 
നടുവില്‍ ഒറ്റപ്പെട്ട മരക്കുറ്റിയുടെ മുകളില്‍ തല കുനിച്ചിരിക്കുന്നതായാണ്. 
വിജനത.  കറുത്ത ആകാശം .
മല്‍ത്സ്യകുഞ്ഞുങ്ങളുടെ പുളച്ചിലില്‍ ചെറിയ വട്ടത്തിലെ ഓളങ്ങള്‍. 
നനവിന്റേയോ പഴമയുടേയോ ഗന്ധം. 
അടിവയറ്റില്‍ നിന്നു ആല്‍മരം പോലെ പന്തലിച്ച
സ്നേഹം മരണം കവിഞ്ഞു തലയ്ക്കു ചുറ്റും.
അവിടെ ആരും വന്നില്ല പിന്നെ.

അകലെ മനസ്സുകള്‍ കൂട്ടിയിട്ട വന്‍ മലകള്‍.
ആരുടെ?. 
അവരെല്ലാം പുറം തിരിഞ്ഞു നില്‍ക്കുന്നു. 
അവിടെ ഇരുന്നു എല്ലാ സൂര്യാസ്തമയങ്ങളും കണ്ടു., കണ്ടു.., 
ഞാനൊരു ചെറിയ ഒച്ചായി മാറി കൊണ്ടിരുന്നു. 
മരക്കുറ്റിയില്‍ നിന്നും നനവാര്‍ന്ന ചതുപ്പിലേയ്ക്ക്  ഇഴയുകയാണ്. 
ദൂരെ ഹിമാലയമുണ്ട്.  താഴെ അഗാധതയും, മുകളില്‍ നീലിമയും.
ഒച്ചുകള്‍ നടക്കുന്നു . അവ്യ്ക്കൊപ്പം ഞാനും.





                               

Monday, November 1, 2010

ആത്മാവിന്റെ വിധി.

1.ആത്മാവിന്റെ വിധി


എന്നെ കൊന്നതു നീയെന്നു
സംശയാതീതമായ് തെളിഞ്ഞതിനാല്‍.
നിനക്കു  ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നു.
തെളിവ്  : എന്റെ ആത്മാവിലെ ആഴത്തിലെ മുറിവും നിന്റെ
നിറകണ്ണിന്റെ  മൂര്‍ച്ചയുടെ ആഴവും.


2. കലര്‍പ്പ്


 വിലപിക്കും ഒറ്റനിറത്തിനു ചുറ്റും
തളം കെട്ടിയ  പച്ച നിറം;
ഒറ്റകറുപ്പില്‍ കലര്‍ന്ന
പച്ചയും ചോപ്പും നീലയും
മഞ്ഞയും
തിരിച്ചെടുക്കാനാവാതെ
നിറതടാകത്തിന്‍
കരയ്ക്കു കാത്തിരുന്നു.


3.നിന്റെ നിറം
 ഒരു നിറം ഭ്രാന്തമാകുന്നു
മരവേരുകളില്‍ കുരുങ്ങിയ മൌനം തിളയ്ക്കുന്നു
പൂഴിയിലേയ്ക് ആഴ്ന്ന മരണത്തില്‍ സര്‍പ്പങ്ങള്‍
വിഷമേറ്റുണങ്ങുന്നു തായ് തടി
ഇലകൊഴിഞ്ഞൊഴിഞ്ഞ വേര്‍പ്പാടുകള്‍.

Sunday, October 31, 2010

നൈമിഷികം..



വെറുതേ..  oil on canvas sept 2010                      ( you n me)


നൈമിഷികം. 1.

എന്നെ വരച്ചുകൊണ്ടോടുന്ന പെനിസിലിന്‍
പിന്‍പേ മായ്ചുകൊണ്ടോടൂന്ന കുറുവടി ഒന്ന്

കുറുവടി ജയിക്കുമ്പോള്‍ പെനിസില്‍ തോല്‍ക്കുമ്പോള്‍
ചിത്രത്തില്‍ നിന്നു ഞാനപ്രത്യക്ഷയാകും.

(അല്ലേലും ഞാനെന്നൊരു വ്യക്തി ഉണ്ടായിരുന്നെന്നു ഞാനോര്‍ക്കുന്നേയില്ല  :))




വെറുതേ   oil on canvas sept 2010           (me and mushrooms)



വെറുതേ       oil on canvas sept 2010      ( Eyes and windows)

Saturday, October 9, 2010

MY HARAPPAN THOUGHTS



                                    1 .  വൈകുന്നേരങ്ങള്‍ രാത്രികളിലെക്കിറങ്ങി
                                      പിന്നെ ഉറക്കത്തിന്‍ ഇരുട്ടിലേക്കും; 
                                     ഭൂമിക്കടിയില്‍ ആരോ നടക്കുന്നുവെന്നു
                                      അതിരാവിലെ സ്വപ്‌നങ്ങള്‍;
                                     മനസ്സിറങ്ങി നിറം പുരട്ടി കടലാസ്സിലേക്ക് കിടന്നു
                                     ബ്ലും ... എന്താശ്വാസം ........

                                     


                            
                                       2 കൊമ്പുകുലുക്കി താനേ വന്ന ഒരു നിറം





                           
                                         3 ഹാരപ്പാ പോലെ മനം





                                        4 ബ്രഷിന്റെ തുമ്പു എന്റെ മനസ്സില്‍ മുക്കി


                                          MY HARAPPAN THOUGHTS

                                          (Acrylic on canvas and paper) 

Sunday, October 3, 2010

ജലവേരുകള്‍

സന്തോഷം  

ഒരു പുലിയെന്നെ ഭക്ഷിക്കില്ലെന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു
കാരണം ഞാന്‍ വനത്തില്‍ പോകുന്നില്ലല്ലോ
പക്ഷെ അഗ്നിയോ പുഴുക്കളോ എന്നെ ഭക്ഷിക്കുമെന്ന
ഉറപ്പു ഞാന്‍ മനപ്പുര്‍വ്വം മറന്നു.


 തുലിക .. മഷി 

സത്യം മാത്രം എഴുതി എഴുതി
അവസാനമാണ് ഞാനറിഞ്ഞത്
പേന ഒരു വലിയ  കളവായിരുന്നുവെന്നു.

 ദാമ്പത്യം .

നിനക്കെന്തേ കരയില്‍ വന്നു ശ്വസിച്ചാല്‍  എന്ന്
മാന്‍പേടയും
നിനക്കെന്തേ ജലത്തില്‍ വന്നു ശ്വസിച്ചാല്‍ എന്ന് മത്സ്യവും .

ചിന്ത 

ഞാനറിഞ്ഞിരുന്നില്ല
ശൂന്യതയാണെന്നു.. ,
എനിക്ക് പകരം ആരോ പറഞ്ഞിരുന്നു
ആരോ ചിരിച്ചിരുന്നു
ആരോ ഭരിച്ചിരുന്നു
...
അമ്പാല്‍ .. സുല്‍  സുല്ല് ..
ആദ്യം തൊട്ട്
ചിന്തിക്കട്ടെ ..

കവിത 

ഹൃദയം തുറന്ന ഒരു നിലവിളി  കവിതയല്ലത്രേ
അതിനെ  സംസ്കരിക്കെട്ടെ !
അസംസ്കൃത കല ഓരുറക്കെ നിലവിളി, തെറി വിളി
അതിനെയുമറിഞ്ഞു  പോകാതെ വയ്യല്ലോ.

ജലവേരുകള്‍

മൃദു വേരുകളെ നിങ്ങള്‍ ചില്ലുടച്ചും മതില്‍ തുരന്നും
പാറ ഭേദിച്ചും കര്‍മ്മിയാകുംപോള്‍
ശക്തിഹീനയെന്നു ഞാന്‍ മൂടിപ്പുതച്ചുറങ്ങുന്നു.
                  
                                                                      ..........................

Wednesday, September 22, 2010

പുനലൂര്‍ ചെങ്കോട്ട അവസാന തീവണ്ടി പറഞ്ഞത്

                                                                           


                     വളരെ നാളായി പുനലൂര്‍ക്ക് ട്രെയിന്‍ യാത്ര തുടങ്ങിട്ട്. രാവിലെ 6 ന്‌ തുടങ്ങുന്നു ജോലി സ്ഥലത്തേക്ക് ഉള്ള യാത്ര. അനുഗ്രഹം പോലെ ട്രെയിന്‍ രാവിലെ സമയത്തിനുണ്ട്. യാത്ര തുടങ്ങിയ കാലം തൊട്ടേ ഒരു ചെങ്കോട്ട യാത്രയുടെ പഴകിയ മണം മനസ്സില്‍ വരും.                  
                    
                     ആദ്യം കറുത്ത നിറവും തിളങ്ങുന്ന മൂക്കൂത്തിയും ഉള്ള അമ്മൂമ്മയാണ്, ചീരയും വാഴപിണ്ടിയും നിറച്ച കുട്ട സീറ്റിന്റെ  അടിയില്‍ വച്ചിട്ട്  ഉറങ്ങും മുന്‍പ് ഉറക്കെ പറഞ്ഞത് ..'ഇനി ഇത് നിര്ത്തുമ്പോ എന്ത് ചെയ്യും?' പുനലൂര്‍ ചെങ്കോട്ട ട്രെയിന്‍ നിര്‍ത്തുന്ന കാര്യമാണ് പറഞ്ഞു വരുന്നത് .


പല്ലുചികില്സ എന്നാണെല്ലോ എന്റെ ജോലിയെ പറയപ്പെടുന്നത്.
വായില്‍ കൈ ഇടാതെ പല്ല് പണിയാനാവില്ല. ചികിത്സ കഴിയുമ്പോള്‍  'വായിലായിരുന്നപ്പോ ഞാന്‍ വിരലില്‍ കടിക്കാതെ വിട്ടില്ലേ ., അതിന്റെ നന്ദി എന്തെ കാട്ടാത്തെ', എന്ന ഭാവത്തില്‍ നോക്കുന്നവര്‍ തൊട്ടു, സ്നേഹം തോന്നി തൊട്ടു തൊഴുതുന്നവര്‍ വരെ ഉള്‍പ്പെടുന്ന വൈദഗ്ധ്യമാര്‍ന്ന  
ആള്‍ക്കാര്‍ എത്തുന്ന  പുനലൂര്‍ ആശുപത്രിയിലേക്കാണ് മഞ്ഞു നീങ്ങും മുന്‍പേ എന്നും എന്റെ പടപുറപാട്.


                ശിശുക്കളെ പോലെ തണുപ്പില്‍ നിന്നുണര്‍ന്നു പുല്‍പ്പരപ്പും മരങ്ങളും  നിര്മേഷം കണ്ണുമിഴിക്കെ,  കിഴക്കോട്ട് എന്നുമീ  തീവണ്ടി പായുകയാണ്  ...അന്നൊക്കെ വിചാരിച്ചിരുന്നു  ഒരു ചെങ്കോട്ട യാത്രയ്ക്ക്  പോകണം എന്ന്.


     ഇനി നാല് ദിവസം കൂടിയെ ഉള്ളു., ആള്‍ക്കാര്‍ പറഞ്ഞു തുടങ്ങി. മീറ്റര്‍ ഗേജ്ജ് നിര്‍ത്തുകയാണ് . കണ്ണറ പാലങ്ങള്‍, തുരങ്കങ്ങളിലൂടെ ഉള്ള യാത്ര ഒക്കെ വേണ്ടേ... ? എന്നിട്ടും നിര്‍ത്തലാക്കാന്‍ രണ്ടു  ദിവസം കൂടി മാത്രമുള്ളപ്പോള്‍ വല്ലാത്ത നൊമ്പരം. ബ്രിട്ടിഷുകാര്‍   നൂറ്റാണ്ട് മുന്‍പ് തുടങ്ങിയതാണ്‌, കാട്ടിലൂടെ അരുവികള്‍ കണ്ടു മലനിരകള്‍ കണ്ടു വയലേലകള്‍ കണ്ടുള്ള യാത്ര വേണ്ടേ..?

 അവസാനം ഭര്‍ത്താവിനോട് പറഞ്ഞു, ആശുപത്രി സുപ്രണ്ടിനോട് പറഞ്ഞു, പല്ലു വേദനക്കരോട് പറഞ്ഞു : ചെങ്കോട്ടയ്ക്ക് പോകയാണ് ..
കുട്ടികള്‍ ചോദിച്ചു "എന്തിനാമ്മേ?"


അങ്ങിനെ രാവിലെ 8  മണിക്ക് സകുടുംബം പുനലൂര് വന്നിറങ്ങി.
അപ്പോഴല്ലേ കാഴ്ച ,അവിടം പൂരപ്പറമ്പ് !
കുടുംബയാത്രക്കാര്‍, സ്ഥിരം യാത്രക്കാര്‍, സ്കൂള്‍കുട്ടികള്‍, വീടിയോക്കാര്‍ , പത്രക്കാര്, ടിക്കടിനായ്   നീണ്ടു  പോകുന്ന ക്യൂ,  ഉല്ലാസ്സച്ചിരികള്‍ ആകെ ഒരുതരം അമ്പരന്ന ബഹളം. ..
ഇതേതു ഉത്സവം ? എല്ലാവര്ക്കും അവസാനമായി ആ യാത്രയില്‍ പങ്കുകൊള്ളണം.!


മറുവശത്തെ  പാലത്തിനരികില്‍ ഞങ്ങളും കാത്തിരുന്നു,
എല്ലാവര്‍ക്കുമൊപ്പം.
ട്രെയിന്‍ വരുന്നു ... തീവണ്ടി പുക ..കുച്ചു കുച്ചു ..


മിടുക്കര്‍ ആദ്യം ചാടി കയറി. ഞങ്ങള്‍ക്കും സ്ഥലം കിട്ടി. പിന്നാലെ സ്കൂള്‍ കുട്ടികള്‍ തിമിര്‍ത്തു വന്നു നിറഞ്ഞു. ഇനി സീറ്റ്‌ ഇല്ല .അപ്പൊ പെരുമ്പറ ചിരിയോടെ ഒരുകൂട്ടം യൂണിഫോം  ഇട്ട ആണ്‍കുട്ടികള്‍.. എടാ വിളികളും എടിവിളികളും ബെര്‍ത്തില്‍   കയറ്റവും  ഒക്കെയായി പിന്നെ.  ഗുരുവായൂര്‍ നിന്നെത്തിയ ചെറുപ്പക്കാര്‍ ഒരുകൂട്ടം,  ജനാല  മറഞ്ഞു നില്‍പ്പായി.

ട്രെയിന്‍ വിടറായി  .. വിട്ടു..
കൂക്കിവിളികള്‍ ഹര്‍ഷാരവം ..
പുറത്തുനിന്നവര്‍ കൈവീശി യാത്രയാക്കി  .
ട്രെയിന്‍ മെല്ലെ നീങ്ങി തുടങ്ങി... ചരിത്രത്തിലെക്ക് മായുന്ന ഒന്നായി.
 എനിക്കെതിരെ  പത്താം ക്ലാസ്സിലെ കുറെ ചെറിയ പെണ്‍കുട്ടികള്‍ ആയിരുന്നു.
എല്ലാവരും ആഹ്ലാദത്തില്‍, ഒരേ ദിശയിലെ ഒരേ വികാരത്തിലെ ഒഴുക്ക്. അവസാനത്തെ വണ്ടികളിലൊന്നിലെ യാത്രയാണ്  ..
എന്നും മുറ്റത്ത്‌ കൂടെ ഓടികളിച്ചിരുന്ന ബാലന്‍ പെട്ടന്നു  മറഞ്ഞതിലെ ദു;ഖം പോലെ ഇരുവശത്ത്  നിന്നും, ഒറ്റപെട്ട വീടുകളില്‍ നിന്ന്  ആള്‍ക്കാര്‍ നോക്കി നിന്നു. 

ഇടയ്ക്കിടെ ഓരോ അദ്ധ്യാപകര്‍ വന്നു ഒന്ന്, രണ്ടു, മൂന്നു.. കുട്ടികളെ എണ്ണി തിട്ടപ്പെടുത്തി .                         


             വണ്ടി വേഗത കൂട്ടി. അപ്പോഴേയ്ക്കും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ചങ്ങാതിമാരായി മാറി കഴിഞ്ഞിരുന്നു. പെട്ടെന്നാണ് ഒരു ഒന്‍പതാം ക്ലാസ്സുകാരന്‍ ചെറിയ പയ്യനെ മൂന്നു പത്താം ക്ലാസ്സുകാരികള്‍ ഇക്കിളിയിടുന്നത്  കണ്ടു. അവന്‍  പോകറ്റ്  മുറുകെ പിടിച്ചിരുന്നു. കാര്യം തിരക്കിയപ്പോ അവന്‍ ഇത്തിരി നേരത്തെ പരിചയത്തിനിടെ ഒരു പെണ്‍കുട്ടിയുടെ കീ ചെയിന്‍ അടിച്ചു മാറ്റിയത്രെ! അവന്‍ പറയുന്നത് ഞാന്‍ 'ടീച്ചര്മാരുടെ കൈയിന്നു വരെ എടുക്കും പിന്നാ..'. എന്തായാലും യുദ്ധം കറെ തുടര്ന്നെങ്കിലും അത് അവന്റെ കയ്യില്‍ നിന്നും തിരികെ വാങ്ങാന്‍ അവര്‍ക്കായില്ല.
"എന്നാ  നീയെടുത്തോടാ"   എന്ന് ആ കൊച്ചു പെണ്‍കുട്ടി അവസാനം പറയേണ്ടി വന്നു. ഒരുപക്ഷെ റ്റൈയ്യും  കോട്ടും ഇട്ട പ്രൈവറ്റ് സ്ക്കൂള്‍ കുട്ടികള്‍ ഈ കൌമാര നിഷ്കളങ്കതകള്‍ മൂടിവച്ച് ഇരിക്കേണ്ടി  വന്നേനെ.       .


ഒരു തമിഴത്തി  എന്നെ നോക്കി പുഞ്ചിരിച്ചു, അവര്‍ മധുരയ്ക്ക് പോകയാണത്രേ! സ്വന്തം വീട്ടിലേയ്ക്ക്.
അപ്പോള്‍ അടുത്തിരുന്ന ആരോ പറയുന്നത് കേട്ടു: ഈ ട്രെയിന്‍ ഇതുപോലെ നില  നിര്‍ത്തിയെങ്കില്‍.. ഞാന്‍ നോക്കി, ഒരു  സാധാരണ കര്‍ഷകനെ പോലെ ഒരാള്‍ .


  യാത്രയില്‍  ഉടനീളം കുട്ടികളുടെ ബഹളം. പുറത്ത് നിഴലും തണുപ്പും വെയിലും മഴമേഘങ്ങളും മാറി മാറി .


തമിഴതിര്‍ത്തി എത്താറായപ്പോള്‍  ഭൂമി തന്നെ വിളിച്ചു പറഞ്ഞു.. 'നോക്കൂ.., ഞങ്ങള്‍ രാവിലെ ഉണര്‍ന്നു കുളി കഴിഞ്ഞു., നിങ്ങളെ പോറ്റാന്‍ തയ്യാറെടുക്കയാണ്'. ഉഴുതിറക്കിയ മണ്ണും വയലും കാറ്റാടികളും.. കാടുകയറിയ മലയാളി മണ്ണ് വെറുതെ ചിരിച്ചു.


                നോക്കൂ കാടെ.., നിന്നിലൂടെ ഊളയിടാന്‍  ഇന്നും മനുഷ്യര്‍ കൊതിക്കുന്നു. ജീവിതത്തിലെ ഒരു ദിവസം അടര്‍ത്തി വരുന്നവരെ കണ്ടിട്ടാവാം പ്രകൃതി ഒരു ചാറ്റല്‍ മഴ വീശി. ഏതോ മൊബയിലില്‍ പാട്ട് കേള്‍ക്കുന്നു .

ഇരുളിലേക്ക്  പെട്ടന്ന് ട്രെയിന്‍ ഇറങ്ങി.
കൂക്കി വിളികള്‍.. എല്ലാവരും ഉറക്കെ കൂവുന്നു. തുരങ്കയാത്ര ഉള്‍കൊള്ളുകയാണ് ..
പെണ്‍കുട്ടികളും ഉറക്കെ മാന്യമായി കൂവുന്നുണ്ടായിരുന്നു..


എന്താണിത് ഏതുവികാരം? പുനലൂര്‍ ചെങ്കോട്ട മീറ്റെര്‍ ഗേജ്ജിനോട്, മണ്ണിനോട്  അവരവര്‍ പോലുമറിയാതെ  മനസ്സില്‍ സ്നേഹം കാത്തിരുനെന്നോ ? പല തുരങ്കവിളികളും കടന്നു അവസാനം ചെങ്കോട്ട സ്റ്റേഷന്‍ എത്തി. കുട്ടികള്‍ പരസ്പ്പരം കൈവീശി യാത്ര പറഞ്ഞു.


           അവിടെ മലയാളി പെരുക്കം .സ്റ്റേഷന്‍ കവിഞ്ഞു ജനം. എല്ലാവരും ട്രെയിനിന്റെയും മനുഷ്യരുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയാണ് .
ഏതോ കോണിലുള്ള ഈ ഒരുമ നാം പോലുമറിയാത്ത സ്നേഹമായി.,
രാജ്യസ്നേഹം  ഉണര്‍ത്തും  പോലെ ഏതോ പ്രകമ്പനമായി...
ഏതോ സ്നേഹവേദന ആബാലവൃദ്ധം ജനങ്ങളും, നൂറ്റാണ്ട് പഴക്കമുള്ളോരി  തീവണ്ടി ലോകം അപ്രത്യക്ഷമാകുന്നതില്‍  സൂക്ഷിക്കുന്നുണ്ടായിരുന്നു.
തുരങ്കത്തിലൂടെ, ആദിര്‍ശ്യമായി  തിങ്ങിയ  എതോവികാരം ഹൃദയങ്ങളില്‍ കോര്‍ത്ത്‌ ഞങ്ങള്‍ മടങ്ങി .
അപ്പോഴും തിരക്കിന്റെ അസ്വസ്ഥത കാരണം മകന്‍ വീണ്ടും ചോദിച്ചു: "എന്തിനാമ്മേ ഈ ഇടി കൊള്ളാന്‍ വന്നെ ?"


             മടക്കയാത്രയില്‍ സീറ്റ് ഉണ്ടായിട്ടും ഇരിക്കാതെ മകള്‍ക്ക് കാവല്‍ നിന്ന അമ്മയും. സ്നേഹം പറഞ്ഞിട്ടും പഴംപൊരി വാങ്ങിക്കാഞ്ഞപ്പോള്‍ ശകാരിച്ചും വാങ്ങിപ്പിക്കാന്‍ ശ്രമിക്കുന്ന പഴംപൊരി വില്‍പ്പനക്കാരിയും  എന്നെ അത്ഭുതപെടുത്തി  . 


എണ്‍പതു വയസ്സായ ഒരു വൃദ്ധന്‍ ഓര്‍മ്മകള്‍ അയവിറക്കുന്നുണ്ടായിരുന്നു  .." പണ്ട് കാട്ടാന വന്നു പാളത്തില്‍  നില്‍ക്കും, ട്രെയിന്‍ നിര്‍ത്തിയിടും. പിന്നെ അതു പോയിട്ടെ യാത്ര തുടരാനാകൂ. മലയണ്ണാനെയും പുലികളെയും കാണാം. ഇന്നും പുലികള്‍ ധാരാളമുണ്ടത്രേ .., കാട്ടുപോത്തിനെ ആണ്  ഏറെ ഭയക്കെണ്ടത്, അത്  മനുഷ്യരുടെ  മണം പിടിച്ചു  വരും......."  എന്നിങ്ങനെ ഏറെനേരവും അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. ക്ഷീണിതരെങ്കിലും സന്തുഷട്ടരായി  ഞങ്ങള്‍ വീട്ടില്‍ മടങ്ങി എത്തി .

പിറ്റേന്ന് വലിയ തിരക്കായിരുന്നു. ട്രെയിനിന്റെ മുകളില്‍  നിരന്നു പോകുന്ന ജനം.


വൈകിട്ട് റ്റി വി വച്ചു കണ്ടോണ്ടിരുന്ന ഭര്‍ത്താവിന്റെ വിളി : "വേഗം വാ .., ദേ പോകുന്നു നമ്മള്‍ ചരിത്രത്തിലേക്ക്" ..
ഞാന്‍ നോക്കി; ടിവി യില്‍ ഞങ്ങളുടെയും ചിത്രം  മാലോകര്‍ക്കൊപ്പം.
 അപ്പൊള്‍ അടുത്ത് നിന്നൊരു ദീര്‍ഘനിശ്വാസവും പിന്നെ ചിരിയും കേട്ടു .. നോക്കിയപ്പോ മകന്റെ ചിരിച്ച മുഖം.
ഞാന്‍ ചോദിച്ചു: "എന്തെടാ?"

"ഭാഗ്യം.., അമ്മ പറഞ്ഞപോലെ ലീവ് ലെറ്ററില്‍ യാത്രയ്ക്ക് പോകുന്നു എന്ന് എഴുതിയത് ., പനിയാണെന്ന് കള്ളം എഴുതീട്ടു ടീച്ചര്‍ എങ്ങാനും ടിവി കണ്ടിരുന്നെലോ.?" 

അപ്പൊ ഞാന്‍ ചോദിച്ചു  "ഇപ്പൊ മനസ്സിലായോ മോനെ എന്തിനാ യാത്രപോയേന്നു?"

അവന്‍ പറഞ്ഞു: "ടി വ യില്‍ പടം വരാന്‍.., കള്ളം പറയരുത്  എന്ന് മനസ്സിലാക്കാന്‍ ...".അവനു സന്തോഷമായി.
    

                           ഒരുപക്ഷെ അടുത്ത അറുപതു വര്ഷം കഴിയുംപോള്‍,  
ഈ യാത്രയില്‍ ട്രെയിന്റെ മുകളില്‍ സഞ്ചരിച്ചവര്‍ , 
വലിയ നഗരമായ് മാറി ക്കഴിഞ്ഞിരിക്കാവുന്ന ഈ ദേശത്തെകുറിച്ച്  അന്ന്, ഇത്  പോലെ   ഓര്‍ക്കുമ്പോള്‍ ., ഒറ്റയ്ക്കിരുന്നു  വരും തലമുറയോട് പറയുമ്പോള്‍.., ഈ ഒത്തുകൂടിയവര്‍ 
ആരൊക്കെ എവിടെയൊക്കെയെന്നാര്‍ക്കറിയാം .....

Tuesday, September 14, 2010

നീ പുലരിയില്‍

പുലരി 
നിശബ്ദതയുടെ ഒരു ഫലകമായി 
 നെഞ്ചിനു മീതെ  കിടപ്പാണ് 
 പുറത്ത്  നോവിടിഞ്ഞു വീഴുന്നു,
വാക്കുകള്‍ നെല്ലിപലകയ്ക്കുമടിയില്‍;
പറയാനിനി ആവില്ല 
പ്രണയമായിരുന്നില്ലെന്നു ,
കാട്ട് പുല്ലുകളിലൊന്ന്  മറ്റൊന്നിന്നോട്
മഞ്ഞു തുള്ളി തൊട്ട പ്രപഞ്ച സ്നേഹമിതെന്നു    

Friday, August 6, 2010

തുള്ളികള്‍

തെളിനീര്‍  തടാകത്തില്‍ തണുപ്പറ്റം നീക്കീട്ടു 
 ഒരു മത്സ്യം
തലനീട്ടി പ്രപഞ്ചത്തോട് 
അമ്പരന്നു : എന്തുവാടെ ഇത് !


വാനത്തിന്‍ തോട് പൊക്കി
മനം
മാനം തൊട്ടു ചന്ദ്രനോട്  അമ്പരന്നു  :
എന്തുവാടെ ഇത് !

കൊള്ളിമീന്‍ കൊടി നാട്ടി 
താരക്കൂട്ടങ്ങള്‍ 
കറുത്തൊരു ശൂന്യതയുടെ 
ഇതള്‍ നുള്ളി അമ്പരുന്നു
എന്ത്വാടെ ഇത് !


നെട്ടനെ കെട്ടിയൊരു  അമ്പരപ്പിന്‍ 
രശ്മി  മാഞ്ഞും  തെളിഞ്ഞും 
തംബുരു മീട്ടൂമ്പോ 
കേട്ടും  കേള്‍ക്കാതെയും ഊളയിട്ടോടുന്നു 
കൂകിപ്പായുന്ന വിശ്വാസങ്ങള്‍    ..

Sunday, July 25, 2010

അവസാന സ്പര്‍ശം ..

ഞാനറിയുന്നു
അവള്‍ ഇപ്പോള്‍ എവിടെയോ ഉണ്ട്
ആരെന്നോ?
ആ മുത്തശ്ശി , മുത്തശ്ശി  പുഴു..
അരികിലോ അകലെയോ..

 ഏതോ ദിവസം
ഏതോ നിമിഷം എന്റെ ശരീരം 
മണ്ണില്‍ ഇറങ്ങുന്നതും  കാത്തു ..
 അവളുടെ പിന്ഗാമികള്‍ ഇരിക്കും
  പതിയെ   കണ്ണ് തുറന്നു നോക്കും
പിന്നെ  തലനീട്ടി ഒളിച്ചു വന്നെന്നെ  .,
'ഏതു അഗ്നി സ്ഫുടം ചെയ്ത ഭാസ്മമെന്നാലും
ഭേദമില്ലെന്നൊരു' മൂളി പാട്ട്  പാടി
പതിയ പതിയെ 
 അവസാനത്തെ ഞാന്‍  കോശവും മായും വരെ
എന്നിലൂടെ   നടക്കും .

അവള്‍ ഈ നിമിഷം എവിടെയോ ഉണ്ട്
ഞാനറിയുന്നു ..

എന്നെ മായ്ക്കും പുഴു ക്കൂട്ടങ്ങളുടെ  മുന്‍ഗാമി.,
 നാമൊന്നു കണ്ടെങ്കില്‍
ഇപ്പോള്‍  !
നിന്നെ കൊല്ലുമോ ഞാന്‍ വണങ്ങുമോ ?

ഈ നിമിഷം  നീ എവിടെ ഒളിക്കുന്നുവാ
അവസാന സ്പര്‍ശമേ..
ഏതു മഞ്ഞിന്‍  കണം മൂടി
ഏതിലച്ചാര്‍ത്തിനുള്ളില്‍ 
അരികിലായോ അകലെയോ  ?

Wednesday, July 7, 2010

കുതിരകയറ്റം

                            ഇത് മനുഷ്യരുടെ മനസ്സിന്റെ ഏതു കോണില്‍ നിന്നാണ് ചാടി വരുന്നെതെന്ന് ചിലപ്പോള്‍ അത്ഭുതം തോന്നും. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ റോഡിലൂടെ, ബസ്സിലൂടെ സഞ്ചരിക്കുമ്പോള്‍ കാണാത്തൊരു ഭാവം..,

                പലപ്പോഴും എതിരെ പെട്ടുപോയവനെ വിഷണ്ണനായി കാണാനാണിവര്‍ക്കിഷ്ടം. തന്റെ മുന്നില്‍ വന്നവന് മറ്റൊരു വഴിയും തല്‍ക്കാലം ഇല്ലെന്ന ബോധ്യത്തില്‍ നിന്ന് പുറകില്‍ വാലും നീണ്ടകാലും ഇളിച്ച പല്ലുകളും മുളയ്ക്കുന്നിവര്‍ക്കു. പിന്നെ കടിഞ്ഞാണിട്ടു.. ഞാന്‍ തല്‍ക്കാലം നിങ്ങളെ തിന്നുന്നില്ലാ, വിടുന്നു എന്ന ഭാവത്തില്‍ ഭരണം തുടങ്ങുകയായി.
                  

                 എവിടെ എന്നില്ല , ഇവര്‍ക്ക് അധികാരം കിട്ടിയാല്‍ അവരറിയാതെ ഈ ബാധ അവരില്‍ കൂടും.
                    റ്റീച്ചര്‍മാരായൊ, എച്ചെമ്മാരായൊ, പ്രിന്‍സിപ്പല്‍മാര്‍, പ്യൂണ്മാര്‍ മറ്റു ഗുമുസ്തന്മാര്‍, കണ്ടക്ടര്‍മാര്‍, കാവലാളന്മാര്‍, നെര്‍ഴ്സ്സു ഇവരിലെല്ലാം പൊതുവേ ഈ കുതിരകളെ കാണാം.


                   കഴിഞ്ഞ ദിവസം ഒരു കുതിരവന്‍ ഭാവം പൂണ്ടു നില്‍ക്കെ അതു വഴി പോകേണ്ടി വന്നു.
സ്കൂള്‍ ആണു രംഗം.
          

             വരാന്ത.... അകത്തു പഠനം നടക്കുന്ന ക്ലാസ്സുകള്‍. പുതിയ അഡ്മിഷന്‍. കുട്ടികളും രക്ഷകര്‍ത്താക്കളും പുസ്തകം വാങ്ങാന്‍ വരുന്നുണ്ട്. അപ്പോഴാണു രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും കയറേണ്ട മുറിയുടെ മുന്നില്‍ വാതില്‍ തടഞ്ഞു നിന്നു പ്രകടനം.
ഏഴു എട്ടു കുട്ടികള്‍ കിടു കിടു എന്നു നില്‍ക്കുന്നു. 
മുന്നില്‍ മുപ്പതു വയസ്സു തോന്നിപ്പിക്കുന്ന റ്റിപ്  റ്റോപ് അദ്ധ്യാപകന്‍. കയ്യില്‍ ചൂരല്‍.  എഴുന്നു നില്‍ക്കുന്ന മുടി. കടിച്ചു പിടിച്ച കാലുകള്‍... ഭഗവാനേ.., തുറിച്ചു നോട്ടം..
            

                    കടുകു വലിപ്പമുള്ളതും, കരടി വലിപ്പമുള്ളതുമായ  പത്താം ക്ലാസ്സ്  കുട്ടികള്‍ മുന്നില്‍ കൈ നീട്ടി നില്‍പ്പൂ..
ശ്ശീ.....ല്‍...
വായുവിലൂടെ അടി താഴേയ്ക്ക്, സ്കൂള്‍ മുഴങ്ങി.
കണ്ടപ്പോള്‍ തന്നെ ഞെട്ടി. 


                         കുട്ടികളെ ശിക്ഷിക്കാമോ വേണ്ടയൊ .. അതു മറ്റൊരു കാര്യം. വാതിലിനു മുന്നിലൂടെ അകത്തേക്കു പ്രവേശിക്കാനെത്തിയ ഞങ്ങള്‍ പരുങ്ങി.അമ്മയും മകനുമാണ്.അദ്ധ്യാപകന്‍ വഴി മാറുന്ന ലക്ഷണമില്ല.  ‘ഈ ക്ലാസ്സിലാണോ പുസ്തകം വിതരണം ചെയ്യുന്നത്? ‘ എന്റെ പകച്ച പൂച്ച ശബ്ദം. അയാള്‍ ഒന്നു ഇരുത്തി നോക്കി. കണ്ണാടിക്കു മുകളിലൂടെ...എന്നിട്ട് വഴി മാറുന്ന പോലെ ഒന്നു ഭാവിച്ചു തന്നു.
ഞങ്ങള്‍ എങ്ങനെയൊ അകത്തു കയറി.
               പുതിയ അഡ്മിഷന്‍ പയ്യന്‍ അതോടെ വിഷണ്ണനായി.

              
                     അകത്തു രണ്ടു മൂന്നു റ്റീച്ചര്‍മാര്‍. ഞാന്‍ അവരോടു ചോദിച്ചു “ഇതെന്താ ഇങ്ങനെ തല്ലുന്നത്?’“
“അതു കുറ്റം ചെയ്തവരെ ക്ലാസ്സില്‍ നിന്നു ഹെട്മാസ്റ്ററുടെ അടുത്തു കൊണ്ടു വന്നതാണു.” അവരുടെ മറുപടി.
ഞാന്‍ പറഞ്ഞു“ഹോ എനിക്കു കൂടി തല്ല് കിട്ടുമെന്നു തോന്നിയല്ലോ”
അവര്‍:“ഇന്നു ന്യൂ അഡ്മിഷന്‍ അല്ലേ? ഇതു കണ്ടാല്‍ പുതിയ കുട്ടികള്‍ വാല്‍ പൊക്കില്ല.”

                ഹോ അപ്പോ പ്രകടനമാണല്ലേ.. വേദന അനുഭവിക്കുന്ന കുട്ടികളില്‍., കണ്‍ നിറഞ്ഞു നില്‍ക്കുന്ന കുറ്റവാളികളില്‍., പ്രയോഗമാണല്ലെ..? ..

പരസ്യമായി വരാന്തയില്‍, പുതിയ അഡ്മിഷന്‍ ..രക്ഷകര്‍ത്താക്കളുടെ മുന്നില്‍..

                 അല്ലേലും ചില സാറന്മാക്കൊരു ഭാവമുണ്ട്., കുട്ടികള്‍ മാര്‍ക്കു വാങ്ങാന്‍ മാത്രമുള്ളവരാണെന്നും, അതിനു കഴിയാത്തത് ., ഈ രക്ഷകര്‍ത്താക്കള്‍ എന്ന ജ്ന്മങ്ങളുടെ കുറ്റമാണെന്നും.  ടോക്ടറോ എഞ്ജിനിയറോ ആക്കാന്‍  കഴിയാത്ത., 98 % മാര്‍ക്കു വാങ്ങാത്ത. അവജ്ഞര്‍മാരെ ഞങ്ങള്‍ക്കു വേണ്ടാ എന്നു അവര്‍ വക്രമുഖം കാട്ടുന്നു.,(അവരുടെ ദൃഷ്ടിയില്‍ ‘റ്റീച്ചര്‍മാരാകാന്‍‘ മാത്രം കഴിഞ്ഞ)  ഇവര്‍ പരമ പുഛത്തോടെ ആ പാവങ്ങളെ കൈകാര്യം ചെയ്യുന്നു.

                 എന്തെല്ലാം ഘടകങ്ങള്‍ ചേര്‍ന്നാണു ഒരു കുട്ടി ത്തം, കുട്ടി, വിദ്യാര്‍ത്ഥി,മത്സരാര്‍ത്ഥി,എന്നിങ്ങനെ രൂപാന്തരം വരുന്നത്? പിഞ്ചുമനസ്സുകളുടെ പുറത്തെല്ലോ ഒക്കെയും കുതിച്ചു ചാടുന്നത്.

                 ഓരോ പീരീഡും മനസ്സുകള്‍  കൈയ്യിലെടുത്ത്, പിച്ചി, തൊലിച്ച്, കുത്തിവയ്ച്ചു , ശരിയായി പായ്ക്ക് ചെയ്തു കൊടുക്കും എന്നു ബോര്‍ഡ് തൂക്കുന്ന കാലം ഇനി എന്നാണാവോ ഭഗവാനേ .................................   


ഇതാണു സ്റ്റ്രിക്റ്റ് ..strict....സ്കൂളുകള്‍.....


Friday, June 25, 2010

മഴവാക്കുകള്‍





                                        നിഷേധം   

                                       പുറത്തേക്കെറിഞ്ഞ
                       വിത്തുകള്‍ ഓരോന്നും
                  വേണ്ടായിരുന്നു വേണ്ടായിരുന്നു    
           എന്ന് വേരിറക്കി  മാമരങ്ങളായി വളര്‍ന്നു

                                          വിനിമയം 
                                  നോക്കൂ...
                              ഒരുവരി മാത്രം
                              ഒരു വാചകം.,
                          നമുക്ക് മാറ്റുരച്ചിടാം
                         നിന്റെയും എന്റെയും

                                            കലി 
                  ഇപ്പോള്‍ എനിക്ക് കലിയാണ്
               കറുത്ത അടുപ്പ് കല്ലുകളുടെ കലി.
 
                                  അവസാനം
              ഒരു ഇലയുടെ നിഴല്‍ മാത്രം ഞാനെടുക്കുന്നു 

                                     പിന്മഴ
                    വായുവും ജലവും ചേരുമിടത്തൊരു 
                    മേഘമിരുന്നു പുരമേയുന്നു       


                                       ഇടര്‍ച്ച  
                       നടക്കുമ്പോള്‍ പലപ്പോഴും
                 ജന്മങ്ങള്‍ക്ക് മുന്‍പും പിന്പുമെന്നു
                               കാലിടറുന്നു .             
                          

Sunday, June 6, 2010

വെയില്‍ തൂപ്പുകാരി

എല്ലാ പറമ്പുകളിലും കൊഴിഞ്ഞു വീണുകൊണ്ടിരുന്നത്
ഓര്‍മ്മകളായിരുന്നു..

മരങ്ങള്‍ അത് അവരുടേതെന്നും
കാറ്റ് കാറ്റി ന്റെതെന്നും
മണ്ണ് സ്വന്തം നനവിന്റെതെന്നും
പറഞ്ഞു.

അവള്‍ എല്ലാം അവളുടെ മാത്രം എന്ന്
നിസ്സംഗതയോടെ തൂത്തു
ഒരു മൂലയില്‍ ഒന്നിനു പിറകെ ഒന്നായി
കൂട്ടിയിട്ടുകൊണ്ടിരുന്നു.

ഓരോ ദിനവും, വെയില്‍ വിരിച്ച ഈര്‍ക്കിലുകള്‍
വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്ക്‌
ചുമലില്‍ തട്ടി
അവളെയും തൂത്തു നീക്കുന്നത്
അറിയുന്നുണ്ടെന്നു്
പുഞ്ചിരിയോടെ സൂര്യനോട് തലകുലുക്കി.

ഒന്നിച്ചിട്ട് തീകത്തിക്കുമ്പോള്‍
സ്വയം എരിയുന്നത്‌,
ഭംഗിയോടെ ആകാശത്തേക്ക്
ചാരധൂളികള്‍ പോലെ പാറുന്നത് ,
വെയിലും ജ്വാലകളും ആകാശത്ത് കൂട്ടിമുട്ടുന്നത്,
അതായിരുന്നു കൊഴിഞ്ഞ ഇലകളും
വെയിലും അവളും തമ്മില്‍
ഇത്രയും നാള്‍ മധുരമായി
ചെയ്തിരുന്നത് ..


(തര്‍ജ്ജനിയില്‍ കൊടുത്തത്  )

Thursday, May 27, 2010

അയയില്‍ ഞാത്തപ്പെട്ടവര്‍.

അതിങ്ങിനെയായിരുന്നു :
വെയില്‍ ചിറകു മുളച്ച കാക്കളെ
 പോലെ ഒരിടത്തും ഇരിക്കാത്ത
പകലുകള്‍
ഇടതു ചെവിയില്‍ നിന്നും വലതിലേക്കും,
 വാക്കുകള്‍ എല്ലാം
കണ്ണിനും മനസ്സിനും ഇടയില്‍ നിന്ന്
 പരതി കിട്ടിയവ പകര്‍ത്തി
നാവിനു   കൊടുത്തുകൊണ്ടുമിരുന്നു.

കാറ്റ്  കൂട്ടം  കൂടി  മരച്ചോട്ടില്‍ നിന്നും
അവളെ ഇടനാഴികളിലേക്ക്  ഇറക്കി വിട്ടു
മുകളറ്റം മുതല്‍ താഴറ്റം വരെ
ഒക്സിജെന്‍ തിരഞ്ഞ മൂക്കും
ആദ്യത്തെ മിടിപ്പ് മുതല്‍ എന്നും
 സ്നേഹം തിരഞ്ഞ ഹൃദയവും
 ചൂലിനെയും   പത്രങ്ങളെയും  തീയിനെയും
മാറി മാറി തൊട്ടു നടക്കയായി

അങ്ങിനെ
ഒരുദിവസം
 അവള്‍ ഉണക്കാനിട്ട വസ്ത്രങ്ങളില്‍
കിടന്നു ഉറങ്ങിപ്പോയി 

അന്നാണ് അയാള്‍ അവളെ 
മേശമേല്‍ കിടത്തി നെഞ്ചില്‍നിന്നും കാലറ്റം വരെ
 ചുളിവു മാറ്റാന്‍  ഇസ്തിരി ഇട്ട്
മടക്കി അലമാരയില്‍ വച്ചത് 

മറ്റു വസ്ത്രങ്ങള്‍  എല്ലാം
ഓരോരോ സ്ത്രീകള്‍ ആയിരുന്നു
എന്ന് ഒരേ പൂട്ടിനുള്ളില്‍ ഒതുങ്ങവേ
അവള്‍ അറിഞ്ഞു .

എന്നിട്ടും .,
അയയില്‍ ഞാന്ന മറ്റു വിഷയങ്ങളെ കുറിച്ച്
അപ്പോഴും അവള്‍  മനസ്സില്‍
 പരീക്ഷയെഴുതി കൊണ്ടിരുന്നു..
പടികള്‍, പൊടികള്‍ ,മുറ്റം ,കൊഴിഞ്ഞ ഇലകള്‍
അടഞ്ഞ ജനാലകള്‍ ,ചിലന്തി വലകള്‍....എന്നിങ്ങനെ .

Friday, May 21, 2010

പെരുമഴ ശകടം

മഴവെള്ളം കവിള്‍കൊണ്ട
 ഭൂമിതന്‍
നാവിലൂടെ ഓട്ടോയില്‍
സഞ്ചാരി.,

മുടിയഴിച്ചിട്ട
നനവിന്‍  മഷിത്തണ്ട്
പുതച്ചിട്ട് 
തീരാത്ത വീഥിയില്‍
ചെളി വെള്ളം തെറിപ്പിച്ച്
ആകാശത്തേക്കും  മഴ..
എന്ന്  പുതുമണ്ണ്  പിടപ്പിച്ച് ..

വാതുറന്നില്ല
മിണ്ടിയി ല്ല
ഭൂമിയും, മഴയും
ഓട്ടോയും, ഞാനും

Thursday, May 13, 2010

ഒരു സായാഹ്ന തൃക്കണ്ണുകള്‍

മരണ വീട്ടിലെ
പവിഴമല്ലിച്ചെടിയില്‍ നിന്നും
ആത്മാക്കള്‍ ഇറ്റു വീഴുന്നു
  ശ് മശാന  പൂക്കളായി ..

ചടങ്ങ് തീര്‍ത്തു  മടങ്ങുന്നോരുടെ
നെറ്റിമേല്‍ കാണാകുന്നു
1..2.. 30.. എന്നിങ്ങനെ
 ശേഷ വര്‍ഷങ്ങള്‍
തന്‍ ആയുര്‍ കണക്കുകള്‍ ..
ഇനിയിത്രനാള്‍ മാത്രമോ  ജീവിതം
ബാക്കി എന്ന്
ഓരോരുത്തരോടും സ്നേഹമോടെ
മനസ്സ് ..

ഇത്തിരി പോയപ്പോ
 എന്റെ നെറ്റിമേലും  എന്തോ  തടയുന്നു
എതിരെ നടന്നവര്‍
പൂര്‍വ്വാധികം സ്നേഹമോടെന്നെ  നോക്കാന്‍
തുടങ്ങുന്നു  .
ഇനിയെത്ര നേരം പരസ്പരം കണ്ടിടാന്‍
അടയാളപ്പെട്ടവരത്രേ നമ്മള്‍
എന്ന്  എല്ലാ കണ്ണുകളിലും  സ്നേഹം  പറയുന്നു.

Saturday, April 24, 2010

കുടിയൊഴിപ്പിക്കല്‍

കൈകള്‍ കൊണ്ട്
സ്വയം കാലുകള്‍
ഇരുവശത്തേക്കും വലിച്ചു കീറി
രണ്ടായി പിളര്‍ന്നു
തലയിലേക്കു മുറിഞ്ഞു മാറും
നെഞ്ചില്‍ നിന്നും ശക്തിയായ്
പുറത്തേയ്ക്കുതെറിപ്പിക്കുന്നു
എന്നെയും
പറിഞ്ഞു പോകാത്തൊരി പ്രണയത്തേയും

അകം പുറത്തായി തിരിച്ചിട്ട്
തല കീഴായി
നിര്‍ത്തി ശക്തിയായ് കുടഞ്ഞിട്ടും
വാര്‍ന്നൊഴുകും രക്തത്തിലൊ
തകര്‍ന്ന അസ്ഥികളിലെ
ഓര്‍മ്മകളില്‍
നിന്നോ
വീണുപോകുന്നില്ലല്ലോ
ചേര്‍ന്നുപൊയൊരീ
തീവ്ര നോവും
ഒളിച്ചിരിക്കുമീ
പ്രണയവും ഞാനും.

Sunday, April 18, 2010

കുഞ്ഞുവിചാരം

മുട്ട വിരിയുന്നേ കണ്ണ്  മിഴിക്കുന്നേ
കാലു ചലിക്കുന്നെ  മണ്ണില്‍ തൊടുന്നാല്ലോ,
ഞാനൊന്നും ഓര്‍ക്കാതെ, പറയാതെ,  അയ്യയ്യോ..
ആരാണിതിന്‍ പിന്നില്‍  കോഴിയമ്മേ..?

കൂടെ കരയുന്നേ കൂടെപ്പിറപ്പുകള്‍
 നീയും  കരയുന്നേ, കൂട്ടുകാര്‍ കരയുന്നേ
ഞാനൊന്നും പറയാതെ അയ്യയ്യോ അയ്യയ്യോ
ചികയുന്നു വിരലുകള്‍ ചിറകുകള്‍  അടിക്കുന്നു
കൊത്തുന്നു  തീറ്റകള്‍ ചുണ്ടുകള്‍ പിടയ്ക്കുന്നു
ആര് പറഞ്ഞിട്ടെന്‍  കോഴിയമ്മേ ?

വളരുന്നു ദേഹം പറക്കുന്നു  വേഗം
പിടയെ പിടിക്കുന്നു കൊത്തി പിരിയുന്നു
തട്ടിപറിയ്ക്കുന്നു
പയ്യെ തളരുന്നു പമ്മി നടക്കുന്നു
ആര്  പറഞ്ഞിട്ടെന്‍ കോഴിയമ്മേ?

കൂട്ടിലടയ്ക്കുന്നു കാലില്‍ പിടിക്കുന്നു
കഴുത്തു ഞരിക്കുന്നു  മരിച്ചെന്നു പറയുന്നു
തൂവല്‍ പാറുന്നു കൊത്തി നുറുക്കുന്നു
ഞാനില്ലാതാവുന്നു
ആര് പറഞ്ഞിട്റെന്‍ കോഴിയമ്മേ?

മുട്ടതന്‍  ഉള്ളില്‍  ഇരുത്തിയിട്ടെന്നെ 
 പൊട്ടി വിരിച്ചതും  കിയ്യോ വിളിപ്പിച്ചതും
എന്തിനായിരുന്നെന്‍  കോഴിയമ്മേ..
ഇത്രനാള്‍ എന്തിനായിരുന്നെന്‍ ‍ കോഴിയമ്മേ..

Saturday, April 17, 2010

കൊല്ലുന്ന പ്രണയങ്ങളും, ദൈവത്തുടിപ്പുകളും .

എനിക്കറിയില്ല   ഹൃദയമിടിപ്പിയ്ക്കാന്‍
ഇത്  ദൈവമിടിപ്പുകളാണ്
ലബ്  ഡബ്.....
കൊല്ലുന്ന പ്രണയങ്ങളും
ഇത് തന്നെ ചെയ്തു
വെറുപ്പിന്റെ ചവര്‍പ്പുകളും
കനിവില്ലാത്ത  വേദനകളും
ദൈവമിടിപ്പുകളായി
എനിക്കറിയില്ല ഇന്നും
ഹൃദയമിടിപ്പിക്കാന്‍
ഒക്കെ ദൈവത്തുടിപ്പുകളാണ് ...
ഹൃദയത്തില്‍ വിരല്‍ തൊട്ടവനെന്നോ
 തഴുകിവിട്ടത്.....

Tuesday, April 6, 2010

നിയാണ്ടര്‍താല്‍ സ്ത്രീ




സഹസ്രവര്‍ഷങ്ങള്‍  മുന്‍പ്
എന്നെ നീ കണ്ടില്ലാ
വര്‍ഗ്ഗ ശത്രുവിന്‍  പിന്ഗാമി
നീ പുരുഷന്‍
ഫോസ്സിലാണ്
എന്റെ എല്ലിത്
പുനര്‍ജ്നിപ്പിക്കുന്നു
എന്നെ തന്നെ
മറഞ്ഞ ബോദ്ധങ്ങളെ കണ്മിഴിപ്പിക്കുന്നു
കൊടും കാട്ടില്‍ ജന്മം തുടരവേ
 അമ്പ്‌  എയ്തു  പിന്നില്‍ നിന്ന്
നിന്റെ മുന്‍ഗാമി തന്നെ
അവരെ ക്കൂടി ഓര്‍ക്ക
അതിന്‍ നാമ്പുണ്ട്
നിന്നിലിന്നും എന്നുമോര്‍ക്ക 
പുനര്‍ജനിപ്പിക്കുന്ന ശാസ്ത്രമേ
ഇത് നിയാണ്ടര്‍താള്‍ സ്ത്രീയുടെ
അന്യം നിന്ന അസ്ഥികള്‍
പറയുന്നവ ....


                *

ഇത് ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ
ലേഡി ............
ഇവിടെ
ഉപേക്ഷിക്കപെടും എന്റെ നോവും
എഴുതുമീവിരല്‍ തുമ്പിലെ  അസ്ഥിയും
ഓര്‍ക്കില്ല പരസ്പരമപ്പോള്‍
സഹാരബ്ധങ്ങള്‍ക്ക് അപ്പുറം നിന്നാരോ 
എടുത്തുകൊണ്ടു പോകില്ലെന്നാര് കണ്ടു 
ഫോസ്സിലുകളുടെ പൂര്‍വ്വ രൂപമെടുതാടട്ടെ
ഇത്തിരിനാള്‍ കൂടിയെന്നാകിലും ...

Saturday, March 20, 2010

ഇരട്ടവാലന്‍


ഭംഗിയുള്ള പുറം ചട്ട ഭക്ഷിച്ചു.
അകത്തേയ്ക്ക്
പതിയെ പതിയെ.,
രുചിയോടെ അക്ഷരത്താളുകള്‍..

മറുപുറമെത്തി,
വീണ്ടും അകംച്ചട്ട, പുറംചട്ട
എന്തു നേടി ?
വെറുതേ ജീവിതം
കാഷ്ടിച്ചു തീര്‍ത്തു.

Friday, March 19, 2010

നീരോട്ടം

ആകാശം വലിച്ചെറിഞ്ഞു
മഴയായ്
ഭൂമിയും പുഴയെന്നു
ദൂരേയ്ക്ക് ആട്ടിയോടിച്ചു
പിന്നെ കടലും പുകച്ചു
ആകാശത്തേയ്ക്ക്
വെറുത്തു വിയര്‍ക്കേ..

മൃഗങ്ങള്‍ മരങ്ങള്‍
പക്ഷികള്‍ ശലഭങ്ങള്‍
പുഴുക്കളും വിസര്‍ജ്ജിക്കെ
പിന്നെ വീണ്ടും ആകാശമെത്തി
ഭൂമി കുളീച്ചു ഉറവകള്‍
പുറംതള്ളി..

എന്നിട്ടും നീരോടുന്നു ജീവനെന്നു
ആര്‍ത്തിയില്‍
ഊറ്റിക്കുടിച്ചുകൊണ്ടോരോ നിമിഷവും
ഉപേക്ഷിക്കപ്പെട്ടുകൊണ്ടതേ നിമിഷത്തിലും..

Tuesday, March 16, 2010

സൌഹൃദം

നീയെനിക്ക് ആരെന്നാല്‍
മറ്റൊരു ഞാന്‍ തന്നെ
അതാവാം നിന്നോട്
പ്രണയമാവാത്തത്..

എന്റടുത്തിരുന്നു മണ്ണപ്പം
ചുടും പോലെ
മണ്ണിരകളെ തൊടും പോലെ
കുന്നിക്കുരുമണി പെറുക്കും പോലെ

മുക്കൂറ്റി ചെടിയുടെ പൂന്തോപ്പിലിരുത്തീട്ട്
കാലു മടക്കി ഒന്നു തന്നിട്ട്
ചിരിച്ചപോല്‍
ഇതിങ്ങിങ്ങിനെ...

Saturday, March 13, 2010

പലദ്വാരങ്ങള്‍ പൊതിഞ്ഞുവച്ചൊരു ഓടക്കുഴലല്ലേ ഞാനും..!





പലവാതിലുകളിലൂടെ  പ്രപഞ്ച മൊഴുകുമീ  
നിഗൂഡ വഴിയിലെവിടെയോ വച്ചു ഞാന്‍ 
ഞാനായിടുന്നു !

 ഈ മഹത് പാതയെ പൊതിഞ്ഞു
നിന്നെപ്പോഴോ വളരുന്നു
ശരീരമെന്നു വിലസുന്നു ..!

അതോ!
ഒരു വീര്‍ത്ത കുഴലൂത്തു മാത്രമോ
ഞാന്‍ ..

(അറിയാതെന്നിലൂടെ  പാടിത്തിമിര്‍ക്കുന്നാരോ  
ജീവനെന്നു !) 

പലദ്വാരങ്ങള്‍ പൊതിഞ്ഞുവച്ചൊരു
ഓടക്കുഴലല്ലേ ഞാനും..!

Monday, March 8, 2010

ചിതയ്ക്കപ്പുറം

                 1
മഴ പിറക്കുന്നിതാ തിരു മുറിവുകളില്‍ നിന്നും
മലര്‍ക്കെ ശയിക്കുമെന്‍ ചിതയ്ക്ക് മീതെ
പുകമൂടുമീ ഭസ്മം നനയുന്നു
തണുവിലും ചൂടിലും മരവിച്ചിരിക്കെ

അറിയാതൊരിടമുണ്ട്  അരികത്തെവിടെയോ
മൃത്യുവിന്‍ കണ്‍കള്‍ കാട്ടുന്നൊരിടം
അവിടെയ്ക്കെന്നോര്‍മ്മ വഴുതിടും മുന്‍പേ
മഴ പോഴിയുന്നിതാ പുനര്‍ജ്ജന്മ നോവായ്‌

നീറ്റി അണയ്ക്ക്മെന്‍ ജീവന്റെ പാര്‍ശങ്ങള്‍ 
കാറ്റഴിക്കുന്നു മഴചീന്തിയെറിയുന്നു
ഇരുട്ട് പുത്യ്ക്കുന്നു ഗാഡം പുണരുന്നു
ഏകയായ് ഏകതയില്‍ ഏകാന്തതയില്‍
ക്രുരാമാം നിര്‍വികാരതയില്‍ ഈ  ജന്മമൊടുങ്ങുന്നു

അണയുന്നുവോ ഞാന്‍ കത്തി ജ്വലിക്കുന്നുവോ
ശരിതെറ്റുകള്‍ നെടുകേവിറയ്ക്കുന്നു 
ഭാവിഭൂതങ്ങള്‍ ഇരുവശം പിളരുന്നു 
മദ്ധ്യേ ഈ ക്ഷണം വൈകി അറിയുന്നു 
                          2
പ്രണയ നിലവിളികളെ കൊന്ന
 ഒറ്റ മൌനമേ നീ വരിക 
പറയാതെ പോയതൊക്കേയുമറിക
നീ തന്ന ചെറുദീപമെന്‍ മഴക്കാടെരിക്കവേ
ചുടലക്കളത്തിലെന്‍ അസ്ഥിയുരുകവേ

വരികയെന്നരികത്ത് ശരീരമഴിക്ക
നഗ്നരായ് ആത്മാക്ളായി
ഇന്ദ്രിയമൂറ്റാത്ത അറിവായ്  നിറയ്ക്കാമി
പ്രണയം  പരസ്പരം .

                      3

ത്യത്തിന്‍ മുഖത്താഞ്ഞു പതിക്കുന്ന
വാറ്റിയ  ജീവാംശം എന്നറിയിക്കുമീമഴ
ആരവത്തോടായിരം  മുഖങ്ങള്‍
മുന്‍പേ വിളിക്കുന്നെന്നറിയിക്കുമീ മഴ

നാമറിയുന്നീലൊരുന്നാള്‍  നീയും ഞാനും
ഒന്നിച്ചു പെയ്തിടാം കാറ്റായ് മഴയായ്
പലതും പറഞ്ഞിടാം മുകിലൊപ്പം നനഞ്ഞിടാം

തമ്മിലറിയാത്ത ദു:ഖ വര്‍ഷങ്ങളായ്
അവിചാരിതമാം അന്യ ദ്രുവങ്ങളില്‍
പാര്‍ത്തിടാം  ഏതോ ബോധമില്ലായ്മയായ്

ക്ഷണം  വന്നു പുല്കുമൊരു മഴവില്ല്ല് നീയായിടാം
കുളിര്‍ചേര്‍ന്ന്  വിതുമ്പുന്ന മേഘം ഞാനായിടാം
ഭൂമിയായ്‌ നീയെന്നെ കുടിച്ചുവറ്റിച്ചിടാം
കടലോളം നിലയ്ക്കാത്ത സ്നേഹംച്ചുരന്നിടാം

ഇനി,

സൂര്യനിറങ്ങില്ല മഞ്ഞിന്‍ വരികളില്‍
വേരറ്റു പോകുന്ന വേദന പറയില്ല
പകലുണര്‍ത്തില്ല രാവുറക്കില്ല
അറിയാനിന്ദ്രിയങ്ങള്‍ ബാക്കിയില്ല

അതിദൂരമൊരു ഭൂമി അകലേയ്ക്ക് മായുന്നു
സ്മരണകള്‍ നിലയ്ക്കുന്ന  ശൂന്യതാസ്പര്‍ശമായ് 
മരണമായ് എനിക്കിന്ന് നിന്‍ വരവില്ലാതെ 
മഴ പൊഴിയുന്നിതാ പുനര്‍ജന്മനോവായ്‌  ..

Saturday, March 6, 2010

പനീര്‍പൂവേ,

എന്റെ പനീര്‍പൂവേ,

മുറ്റത്തു നിന്നെന്നെ
നോക്കി നോക്കി
ഓരോ ഇതളും
കൊഴിഞ്ഞു
കൊഴിഞ്ഞു
നീ മാഞ്ഞു വീഴവെ
നമുക്കിടയിലുണ്ടായിരുന്ന
നോട്ടം പോലും
കാറ്റു കൊണ്ടു പോകുമല്ലോ...
തീര്‍ച്ച...


ഇനിയും
പുലരിയും മഴയും
നീ അറിയതെ പോകേണ്ടാ
സൂര്യദീപം
നിന്നിലെഴുതാതെ പോകേണ്ടാ.,
കുയില്‍ നാദങ്ങളില്‍മയങ്ങാതെ വേണ്ടാ..
ജന്നാല കൊട്ടിയടക്കുന്നു
ഞാന്‍
നിന്‍ കാഴ്ചയെന്നും
ദീപ്തമായീടുവാന്‍

Thursday, March 4, 2010

നില

തലയിറുത്ത്  അരികെ കട്ടിലില്‍ വച്ചു
കഴുത്തിലൊരു താമരപ്പൂ കിളിര്‍ത്തു
മടിയിലോരരിപ്രാവ്  ഹൃദയം  നോക്കിയിരുന്നു 
വിരലഗ്രങ്ങള്‍ മുദ്രകളായിമാറി..
കട്ടില്‍ ജലത്തില്‍ ഒഴുകി നടന്നു

മുടി വളര്‍ന്നു പച്ച നിറം പൂണ്ട
വേരുകളായി. 
കാലാകാലം വഞ്ചി തുഴഞ്ഞിരുന്നതാരോ ?

നീല നിറമായിരുന്നു,
നഗ്നമായിരുന്നു,
പത്മാസനത്തിലായിരുന്നു
തലയിരുന്നിടത്ത് താമരപ്പൂവായിരുന്നു .
കാലാകാലം ഒഴുക്കു നിശ്ചലമായിരുന്നു .

Friday, February 19, 2010

അര്‍ച്ചന

സമര്‍പ്പണം ഓരോന്നായി ..
ഇതാ
ആദ്യമെന്‍ ഹൃദയം ,
പിന്നെ
മോഹപ്പൂക്കുലകള്‍ ,
വലതു കൈ കൊണ്ട് ഇടതും ,
മറു കൈകൊണ്ട് കാലുകളും ശരീരവും
കണ്ണും മൂക്കും ശിരസും ഓരോന്നായി
അറുത്തു
ഹോമാഗ്നിതന്‍ തിളപ്പില്‍
സമര്‍പ്പിക്കയായ് ...
എന്റെ മനസ്സും
എടുത്തുകൊള്‍ക അഗ്നിയേ..
അവസാനം
എന്‍ പ്രിയ പ്രണയത്തിന്‍ പ്രാണനും
പിന്നെ ശേഷിക്കും ശൂന്യതയും
നിനക്കെന്നു ഇപ്പോഴേ അറിയുന്നു ഞാന്‍ ...

Sunday, January 24, 2010

അനാഥത്വം

എന്റെ തുണ്ട് ഭൂമിയിലേക്ക്
വഴിയുണ്ടായിരുന്നില്ല
വളരെക്കാലത്തെ
പ്രയത്നം കൊണ്ട് ഞാന്‍
വഴി നേടി .,
അവസാനം
നടന്നു നടന്നു
ഞാനെത്തിയപ്പോള്‍
അവിടെ ഭൂമിയുണ്ടായിരുന്നില്ല .

Tuesday, January 19, 2010

പിതൃദര്‍ശനം

ഇലചാര്‍ത്തുകളെല്ലാം ചേര്‍ത്തു പിടിച്ചാ
കൂറ്റന്‍ ആല്‍മരം തപസിലായിരുന്നു
ഓരൊ ഇലകളും മരിച്ചു മരിച്ചു എന്നു മാത്രം മന്ത്രിച്ചു
എന്നിലേക്കു പിളര്‍ന്നു പിളര്‍ന്നു
പിതാവിന്റെ മരണം പോയി.

തായ് തടിക്കു ചുവട്ടില്‍ ഞാന്‍ പ്രാര്‍ത്ഥനയിലായിരുന്നു
ദൈവത്തെ തൊട്ടു തൊട്ടു
ഞാന്‍ നിശ്ചലയായിരുന്നു.
മുന്നിലേയ്ക്കു കൊണ്ടുവച്ചത്
വെള്ള പുതച്ച നിഴലിനെയായിരുന്നു.
ബോധാബോധങ്ങളെല്ലാം മറിച്ചു നോക്കി
ഭൂമിയിലും നക്ഷത്രങ്ങളിലും ശൂന്യതകളിലും
പിന്നാലെ ഓടി...,

തളര്‍ന്നപ്പോള്‍..
വെയിലെല്ലാം ആകാശത്തേയ്ക്കും
ദര്‍ശനങ്ങള്‍ മണ്ണിലേയ്ക്കും
മടങ്ങിയപ്പോള്‍..,
ആ മെലിഞ്ഞ കാലടി ശബ്ധം..
മനസ്സില്‍..
മഴക്കാടിന്റെ നനവാര്‍ന്നൊരു വഴി ..
അവിടെ
ചെറുതായി പുഞ്ചിരിച്ചു
അഛനിറങ്ങി നടക്കുന്നു..!
ആ ചെറുവിരല്‍തുമ്പില്‍ ഞാനുണ്ടാവുമൊ?

Thursday, January 7, 2010

മധുരക്കിനാക്കള്‍

കിനാവില്‍ നിന്നും
ചുണ്ടത്തു വന്നിരിപ്പാണ്
ഉണര്‍ന്നിട്ടും മായാത്ത
തപസ്സാണ്..
എത്ര മധുരമെന്നോ !
നുണയണമെന്നു
എല്ലാ ‍രാക്കുയിലുകളും

ഒരുമിച്ചു പാടുന്നുണ്ട്..
കൊടുംവിഷമെന്നു
കാല്‍ചുവട്ടിലാരോ തേങ്ങുന്നുണ്ട്
പറയൂ
നിന്നെ വിഴുങ്ങി
ഞാന്‍ മരിക്കണമോ?