My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Thursday, May 27, 2010

അയയില്‍ ഞാത്തപ്പെട്ടവര്‍.

അതിങ്ങിനെയായിരുന്നു :
വെയില്‍ ചിറകു മുളച്ച കാക്കളെ
 പോലെ ഒരിടത്തും ഇരിക്കാത്ത
പകലുകള്‍
ഇടതു ചെവിയില്‍ നിന്നും വലതിലേക്കും,
 വാക്കുകള്‍ എല്ലാം
കണ്ണിനും മനസ്സിനും ഇടയില്‍ നിന്ന്
 പരതി കിട്ടിയവ പകര്‍ത്തി
നാവിനു   കൊടുത്തുകൊണ്ടുമിരുന്നു.

കാറ്റ്  കൂട്ടം  കൂടി  മരച്ചോട്ടില്‍ നിന്നും
അവളെ ഇടനാഴികളിലേക്ക്  ഇറക്കി വിട്ടു
മുകളറ്റം മുതല്‍ താഴറ്റം വരെ
ഒക്സിജെന്‍ തിരഞ്ഞ മൂക്കും
ആദ്യത്തെ മിടിപ്പ് മുതല്‍ എന്നും
 സ്നേഹം തിരഞ്ഞ ഹൃദയവും
 ചൂലിനെയും   പത്രങ്ങളെയും  തീയിനെയും
മാറി മാറി തൊട്ടു നടക്കയായി

അങ്ങിനെ
ഒരുദിവസം
 അവള്‍ ഉണക്കാനിട്ട വസ്ത്രങ്ങളില്‍
കിടന്നു ഉറങ്ങിപ്പോയി 

അന്നാണ് അയാള്‍ അവളെ 
മേശമേല്‍ കിടത്തി നെഞ്ചില്‍നിന്നും കാലറ്റം വരെ
 ചുളിവു മാറ്റാന്‍  ഇസ്തിരി ഇട്ട്
മടക്കി അലമാരയില്‍ വച്ചത് 

മറ്റു വസ്ത്രങ്ങള്‍  എല്ലാം
ഓരോരോ സ്ത്രീകള്‍ ആയിരുന്നു
എന്ന് ഒരേ പൂട്ടിനുള്ളില്‍ ഒതുങ്ങവേ
അവള്‍ അറിഞ്ഞു .

എന്നിട്ടും .,
അയയില്‍ ഞാന്ന മറ്റു വിഷയങ്ങളെ കുറിച്ച്
അപ്പോഴും അവള്‍  മനസ്സില്‍
 പരീക്ഷയെഴുതി കൊണ്ടിരുന്നു..
പടികള്‍, പൊടികള്‍ ,മുറ്റം ,കൊഴിഞ്ഞ ഇലകള്‍
അടഞ്ഞ ജനാലകള്‍ ,ചിലന്തി വലകള്‍....എന്നിങ്ങനെ .

Friday, May 21, 2010

പെരുമഴ ശകടം

മഴവെള്ളം കവിള്‍കൊണ്ട
 ഭൂമിതന്‍
നാവിലൂടെ ഓട്ടോയില്‍
സഞ്ചാരി.,

മുടിയഴിച്ചിട്ട
നനവിന്‍  മഷിത്തണ്ട്
പുതച്ചിട്ട് 
തീരാത്ത വീഥിയില്‍
ചെളി വെള്ളം തെറിപ്പിച്ച്
ആകാശത്തേക്കും  മഴ..
എന്ന്  പുതുമണ്ണ്  പിടപ്പിച്ച് ..

വാതുറന്നില്ല
മിണ്ടിയി ല്ല
ഭൂമിയും, മഴയും
ഓട്ടോയും, ഞാനും

Thursday, May 13, 2010

ഒരു സായാഹ്ന തൃക്കണ്ണുകള്‍

മരണ വീട്ടിലെ
പവിഴമല്ലിച്ചെടിയില്‍ നിന്നും
ആത്മാക്കള്‍ ഇറ്റു വീഴുന്നു
  ശ് മശാന  പൂക്കളായി ..

ചടങ്ങ് തീര്‍ത്തു  മടങ്ങുന്നോരുടെ
നെറ്റിമേല്‍ കാണാകുന്നു
1..2.. 30.. എന്നിങ്ങനെ
 ശേഷ വര്‍ഷങ്ങള്‍
തന്‍ ആയുര്‍ കണക്കുകള്‍ ..
ഇനിയിത്രനാള്‍ മാത്രമോ  ജീവിതം
ബാക്കി എന്ന്
ഓരോരുത്തരോടും സ്നേഹമോടെ
മനസ്സ് ..

ഇത്തിരി പോയപ്പോ
 എന്റെ നെറ്റിമേലും  എന്തോ  തടയുന്നു
എതിരെ നടന്നവര്‍
പൂര്‍വ്വാധികം സ്നേഹമോടെന്നെ  നോക്കാന്‍
തുടങ്ങുന്നു  .
ഇനിയെത്ര നേരം പരസ്പരം കണ്ടിടാന്‍
അടയാളപ്പെട്ടവരത്രേ നമ്മള്‍
എന്ന്  എല്ലാ കണ്ണുകളിലും  സ്നേഹം  പറയുന്നു.