1.ആത്മാവിന്റെ വിധി
എന്നെ കൊന്നതു നീയെന്നു
സംശയാതീതമായ് തെളിഞ്ഞതിനാല്‍.
നിനക്കു ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നു.
തെളിവ് : എന്റെ ആത്മാവിലെ ആഴത്തിലെ മുറിവും നിന്റെ
നിറകണ്ണിന്റെ മൂര്‍ച്ചയുടെ ആഴവും.
2. കലര്‍പ്പ്
വിലപിക്കും ഒറ്റനിറത്തിനു ചുറ്റും
തളം കെട്ടിയ പച്ച നിറം;
ഒറ്റകറുപ്പില്‍ കലര്‍ന്ന
പച്ചയും ചോപ്പും നീലയും
മഞ്ഞയും
തിരിച്ചെടുക്കാനാവാതെ
നിറതടാകത്തിന്‍
കരയ്ക്കു കാത്തിരുന്നു.
3.നിന്റെ നിറം
ഒരു നിറം ഭ്രാന്തമാകുന്നു
മരവേരുകളില്‍ കുരുങ്ങിയ മൌനം തിളയ്ക്കുന്നു
പൂഴിയിലേയ്ക് ആഴ്ന്ന മരണത്തില്‍ സര്‍പ്പങ്ങള്‍
വിഷമേറ്റുണങ്ങുന്നു തായ് തടി
ഇലകൊഴിഞ്ഞൊഴിഞ്ഞ വേര്‍പ്പാടുകള്‍.
- കല|kala
- മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..
Monday, November 1, 2010
Sunday, October 31, 2010
നൈമിഷികം..
വെറുതേ.. oil on canvas sept 2010 ( you n me)
നൈമിഷികം. 1.
എന്നെ വരച്ചുകൊണ്ടോടുന്ന പെനിസിലിന്‍
പിന്‍പേ മായ്ചുകൊണ്ടോടൂന്ന കുറുവടി ഒന്ന്
കുറുവടി ജയിക്കുമ്പോള്‍ പെനിസില്‍ തോല്‍ക്കുമ്പോള്‍
ചിത്രത്തില്‍ നിന്നു ഞാനപ്രത്യക്ഷയാകും.
(അല്ലേലും ഞാനെന്നൊരു വ്യക്തി ഉണ്ടായിരുന്നെന്നു ഞാനോര്‍ക്കുന്നേയില്ല :))
വെറുതേ oil on canvas sept 2010 (me and mushrooms)
വെറുതേ oil on canvas sept 2010 ( Eyes and windows)
Saturday, October 9, 2010
MY HARAPPAN THOUGHTS
1 . വൈകുന്നേരങ്ങള്‍ രാത്രികളിലെക്കിറങ്ങി
പിന്നെ ഉറക്കത്തിന്‍ ഇരുട്ടിലേക്കും;
ഭൂമിക്കടിയില്‍ ആരോ നടക്കുന്നുവെന്നു
അതിരാവിലെ സ്വപ്‌നങ്ങള്‍;
മനസ്സിറങ്ങി നിറം പുരട്ടി കടലാസ്സിലേക്ക് കിടന്നു
ബ്ലും ... എന്താശ്വാസം ........
2 കൊമ്പുകുലുക്കി താനേ വന്ന ഒരു നിറം
3 ഹാരപ്പാ പോലെ മനം
4 ബ്രഷിന്റെ തുമ്പു എന്റെ മനസ്സില്‍ മുക്കി
MY HARAPPAN THOUGHTS
(Acrylic on canvas and paper)
Sunday, October 3, 2010
ജലവേരുകള്‍
സന്തോഷം
ഒരു പുലിയെന്നെ ഭക്ഷിക്കില്ലെന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു
കാരണം ഞാന്‍ വനത്തില്‍ പോകുന്നില്ലല്ലോ
പക്ഷെ അഗ്നിയോ പുഴുക്കളോ എന്നെ ഭക്ഷിക്കുമെന്ന
ഉറപ്പു ഞാന്‍ മനപ്പുര്‍വ്വം മറന്നു.
തുലിക .. മഷി
സത്യം മാത്രം എഴുതി എഴുതി
അവസാനമാണ് ഞാനറിഞ്ഞത്
പേന ഒരു വലിയ കളവായിരുന്നുവെന്നു.
നിനക്കെന്തേ കരയില്‍ വന്നു ശ്വസിച്ചാല്‍ എന്ന്
മാന്‍പേടയും
നിനക്കെന്തേ ജലത്തില്‍ വന്നു ശ്വസിച്ചാല്‍ എന്ന് മത്സ്യവും .
ചിന്ത
ഞാനറിഞ്ഞിരുന്നില്ല
ശൂന്യതയാണെന്നു.. ,
എനിക്ക് പകരം ആരോ പറഞ്ഞിരുന്നു
ആരോ ചിരിച്ചിരുന്നു
ആരോ ഭരിച്ചിരുന്നു
...
അമ്പാല്‍ .. സുല്‍ സുല്ല് ..
ആദ്യം തൊട്ട്
ചിന്തിക്കട്ടെ ..
കവിത
ഹൃദയം തുറന്ന ഒരു നിലവിളി കവിതയല്ലത്രേ
അതിനെ സംസ്കരിക്കെട്ടെ !
അസംസ്കൃത കല ഓരുറക്കെ നിലവിളി, തെറി വിളി
അതിനെയുമറിഞ്ഞു പോകാതെ വയ്യല്ലോ.
ജലവേരുകള്‍
മൃദു വേരുകളെ നിങ്ങള്‍ ചില്ലുടച്ചും മതില്‍ തുരന്നും
പാറ ഭേദിച്ചും കര്‍മ്മിയാകുംപോള്‍
ശക്തിഹീനയെന്നു ഞാന്‍ മൂടിപ്പുതച്ചുറങ്ങുന്നു.
..........................
ഒരു പുലിയെന്നെ ഭക്ഷിക്കില്ലെന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു
കാരണം ഞാന്‍ വനത്തില്‍ പോകുന്നില്ലല്ലോ
പക്ഷെ അഗ്നിയോ പുഴുക്കളോ എന്നെ ഭക്ഷിക്കുമെന്ന
ഉറപ്പു ഞാന്‍ മനപ്പുര്‍വ്വം മറന്നു.
തുലിക .. മഷി
സത്യം മാത്രം എഴുതി എഴുതി
അവസാനമാണ് ഞാനറിഞ്ഞത്
പേന ഒരു വലിയ കളവായിരുന്നുവെന്നു.
ദാമ്പത്യം .
നിനക്കെന്തേ കരയില്‍ വന്നു ശ്വസിച്ചാല്‍ എന്ന്
മാന്‍പേടയും
നിനക്കെന്തേ ജലത്തില്‍ വന്നു ശ്വസിച്ചാല്‍ എന്ന് മത്സ്യവും .
ചിന്ത
ഞാനറിഞ്ഞിരുന്നില്ല
ശൂന്യതയാണെന്നു.. ,
എനിക്ക് പകരം ആരോ പറഞ്ഞിരുന്നു
ആരോ ചിരിച്ചിരുന്നു
ആരോ ഭരിച്ചിരുന്നു
...
അമ്പാല്‍ .. സുല്‍ സുല്ല് ..
ആദ്യം തൊട്ട്
ചിന്തിക്കട്ടെ ..
കവിത
ഹൃദയം തുറന്ന ഒരു നിലവിളി കവിതയല്ലത്രേ
അതിനെ സംസ്കരിക്കെട്ടെ !
അസംസ്കൃത കല ഓരുറക്കെ നിലവിളി, തെറി വിളി
അതിനെയുമറിഞ്ഞു പോകാതെ വയ്യല്ലോ.
ജലവേരുകള്‍
മൃദു വേരുകളെ നിങ്ങള്‍ ചില്ലുടച്ചും മതില്‍ തുരന്നും
പാറ ഭേദിച്ചും കര്‍മ്മിയാകുംപോള്‍
ശക്തിഹീനയെന്നു ഞാന്‍ മൂടിപ്പുതച്ചുറങ്ങുന്നു.
..........................
Wednesday, September 22, 2010
പുനലൂര്‍ ചെങ്കോട്ട അവസാന തീവണ്ടി പറഞ്ഞത്
വളരെ നാളായി പുനലൂര്‍ക്ക് ട്രെയിന്‍ യാത്ര തുടങ്ങിട്ട്. രാവിലെ 6 ന് തുടങ്ങുന്നു ജോലി സ്ഥലത്തേക്ക് ഉള്ള യാത്ര. അനുഗ്രഹം പോലെ ട്രെയിന്‍ രാവിലെ സമയത്തിനുണ്ട്. യാത്ര തുടങ്ങിയ കാലം തൊട്ടേ ഒരു ചെങ്കോട്ട യാത്രയുടെ പഴകിയ മണം മനസ്സില്‍ വരും.
ആദ്യം കറുത്ത നിറവും തിളങ്ങുന്ന മൂക്കൂത്തിയും ഉള്ള അമ്മൂമ്മയാണ്, ചീരയും വാഴപിണ്ടിയും നിറച്ച കുട്ട സീറ്റിന്റെ അടിയില്‍ വച്ചിട്ട് ഉറങ്ങും മുന്‍പ് ഉറക്കെ പറഞ്ഞത് ..'ഇനി ഇത് നിര്ത്തുമ്പോ എന്ത് ചെയ്യും?' പുനലൂര്‍ ചെങ്കോട്ട ട്രെയിന്‍ നിര്‍ത്തുന്ന കാര്യമാണ് പറഞ്ഞു വരുന്നത് .
പല്ലുചികില്സ എന്നാണെല്ലോ എന്റെ ജോലിയെ പറയപ്പെടുന്നത്.
വായില്‍ കൈ ഇടാതെ പല്ല് പണിയാനാവില്ല. ചികിത്സ കഴിയുമ്പോള്‍ 'വായിലായിരുന്നപ്പോ ഞാന്‍ വിരലില്‍ കടിക്കാതെ വിട്ടില്ലേ ., അതിന്റെ നന്ദി എന്തെ കാട്ടാത്തെ', എന്ന ഭാവത്തില്‍ നോക്കുന്നവര്‍ തൊട്ടു, സ്നേഹം തോന്നി തൊട്ടു തൊഴുതുന്നവര്‍ വരെ ഉള്‍പ്പെടുന്ന വൈദഗ്ധ്യമാര്‍ന്ന
ആള്‍ക്കാര്‍ എത്തുന്ന പുനലൂര്‍ ആശുപത്രിയിലേക്കാണ് മഞ്ഞു നീങ്ങും മുന്‍പേ എന്നും എന്റെ പടപുറപാട്.
ശിശുക്കളെ പോലെ തണുപ്പില്‍ നിന്നുണര്‍ന്നു പുല്‍പ്പരപ്പും മരങ്ങളും നിര്മേഷം കണ്ണുമിഴിക്കെ, കിഴക്കോട്ട് എന്നുമീ തീവണ്ടി പായുകയാണ് ...അന്നൊക്കെ വിചാരിച്ചിരുന്നു ഒരു ചെങ്കോട്ട യാത്രയ്ക്ക് പോകണം എന്ന്.
ഇനി നാല് ദിവസം കൂടിയെ ഉള്ളു., ആള്‍ക്കാര്‍ പറഞ്ഞു തുടങ്ങി. മീറ്റര്‍ ഗേജ്ജ് നിര്‍ത്തുകയാണ് . കണ്ണറ പാലങ്ങള്‍, തുരങ്കങ്ങളിലൂടെ ഉള്ള യാത്ര ഒക്കെ വേണ്ടേ... ? എന്നിട്ടും നിര്‍ത്തലാക്കാന്‍ രണ്ടു ദിവസം കൂടി മാത്രമുള്ളപ്പോള്‍ വല്ലാത്ത നൊമ്പരം. ബ്രിട്ടിഷുകാര്‍ നൂറ്റാണ്ട് മുന്‍പ് തുടങ്ങിയതാണ്, കാട്ടിലൂടെ അരുവികള്‍ കണ്ടു മലനിരകള്‍ കണ്ടു വയലേലകള്‍ കണ്ടുള്ള യാത്ര വേണ്ടേ..?
അവസാനം ഭര്‍ത്താവിനോട് പറഞ്ഞു, ആശുപത്രി സുപ്രണ്ടിനോട് പറഞ്ഞു, പല്ലു വേദനക്കരോട് പറഞ്ഞു : ചെങ്കോട്ടയ്ക്ക് പോകയാണ് ..
കുട്ടികള്‍ ചോദിച്ചു "എന്തിനാമ്മേ?"
അങ്ങിനെ രാവിലെ 8 മണിക്ക് സകുടുംബം പുനലൂര് വന്നിറങ്ങി.
അപ്പോഴല്ലേ കാഴ്ച ,അവിടം പൂരപ്പറമ്പ് !
കുടുംബയാത്രക്കാര്‍, സ്ഥിരം യാത്രക്കാര്‍, സ്കൂള്‍കുട്ടികള്‍, വീടിയോക്കാര്‍ , പത്രക്കാര്, ടിക്കടിനായ് നീണ്ടു പോകുന്ന ക്യൂ, ഉല്ലാസ്സച്ചിരികള്‍ ആകെ ഒരുതരം അമ്പരന്ന ബഹളം. ..
ഇതേതു ഉത്സവം ? എല്ലാവര്ക്കും അവസാനമായി ആ യാത്രയില്‍ പങ്കുകൊള്ളണം.!
മറുവശത്തെ പാലത്തിനരികില്‍ ഞങ്ങളും കാത്തിരുന്നു,
എല്ലാവര്‍ക്കുമൊപ്പം.
ട്രെയിന്‍ വരുന്നു ... തീവണ്ടി പുക ..കുച്ചു കുച്ചു ..
മിടുക്കര്‍ ആദ്യം ചാടി കയറി. ഞങ്ങള്‍ക്കും സ്ഥലം കിട്ടി. പിന്നാലെ സ്കൂള്‍ കുട്ടികള്‍ തിമിര്‍ത്തു വന്നു നിറഞ്ഞു. ഇനി സീറ്റ് ഇല്ല .അപ്പൊ പെരുമ്പറ ചിരിയോടെ ഒരുകൂട്ടം യൂണിഫോം ഇട്ട ആണ്‍കുട്ടികള്‍.. എടാ വിളികളും എടിവിളികളും ബെര്‍ത്തില്‍ കയറ്റവും ഒക്കെയായി പിന്നെ. ഗുരുവായൂര്‍ നിന്നെത്തിയ ചെറുപ്പക്കാര്‍ ഒരുകൂട്ടം, ജനാല മറഞ്ഞു നില്‍പ്പായി.
ട്രെയിന്‍ വിടറായി .. വിട്ടു..
കൂക്കിവിളികള്‍ ഹര്‍ഷാരവം ..
പുറത്തുനിന്നവര്‍ കൈവീശി യാത്രയാക്കി .
ട്രെയിന്‍ മെല്ലെ നീങ്ങി തുടങ്ങി... ചരിത്രത്തിലെക്ക് മായുന്ന ഒന്നായി.
എനിക്കെതിരെ പത്താം ക്ലാസ്സിലെ കുറെ ചെറിയ പെണ്‍കുട്ടികള്‍ ആയിരുന്നു.
എല്ലാവരും ആഹ്ലാദത്തില്‍, ഒരേ ദിശയിലെ ഒരേ വികാരത്തിലെ ഒഴുക്ക്. അവസാനത്തെ വണ്ടികളിലൊന്നിലെ യാത്രയാണ് ..
എന്നും മുറ്റത്ത് കൂടെ ഓടികളിച്ചിരുന്ന ബാലന്‍ പെട്ടന്നു മറഞ്ഞതിലെ ദു;ഖം പോലെ ഇരുവശത്ത് നിന്നും, ഒറ്റപെട്ട വീടുകളില്‍ നിന്ന് ആള്‍ക്കാര്‍ നോക്കി നിന്നു.
ഇടയ്ക്കിടെ ഓരോ അദ്ധ്യാപകര്‍ വന്നു ഒന്ന്, രണ്ടു, മൂന്നു.. കുട്ടികളെ എണ്ണി തിട്ടപ്പെടുത്തി .
വണ്ടി വേഗത കൂട്ടി. അപ്പോഴേയ്ക്കും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ചങ്ങാതിമാരായി മാറി കഴിഞ്ഞിരുന്നു. പെട്ടെന്നാണ് ഒരു ഒന്‍പതാം ക്ലാസ്സുകാരന്‍ ചെറിയ പയ്യനെ മൂന്നു പത്താം ക്ലാസ്സുകാരികള്‍ ഇക്കിളിയിടുന്നത് കണ്ടു. അവന്‍ പോകറ്റ് മുറുകെ പിടിച്ചിരുന്നു. കാര്യം തിരക്കിയപ്പോ അവന്‍ ഇത്തിരി നേരത്തെ പരിചയത്തിനിടെ ഒരു പെണ്‍കുട്ടിയുടെ കീ ചെയിന്‍ അടിച്ചു മാറ്റിയത്രെ! അവന്‍ പറയുന്നത് ഞാന്‍ 'ടീച്ചര്മാരുടെ കൈയിന്നു വരെ എടുക്കും പിന്നാ..'. എന്തായാലും യുദ്ധം കറെ തുടര്ന്നെങ്കിലും അത് അവന്റെ കയ്യില്‍ നിന്നും തിരികെ വാങ്ങാന്‍ അവര്‍ക്കായില്ല.
"എന്നാ നീയെടുത്തോടാ" എന്ന് ആ കൊച്ചു പെണ്‍കുട്ടി അവസാനം പറയേണ്ടി വന്നു. ഒരുപക്ഷെ റ്റൈയ്യും കോട്ടും ഇട്ട പ്രൈവറ്റ് സ്ക്കൂള്‍ കുട്ടികള്‍ ഈ കൌമാര നിഷ്കളങ്കതകള്‍ മൂടിവച്ച് ഇരിക്കേണ്ടി വന്നേനെ. .
ഒരു തമിഴത്തി എന്നെ നോക്കി പുഞ്ചിരിച്ചു, അവര്‍ മധുരയ്ക്ക് പോകയാണത്രേ! സ്വന്തം വീട്ടിലേയ്ക്ക്.
അപ്പോള്‍ അടുത്തിരുന്ന ആരോ പറയുന്നത് കേട്ടു: ഈ ട്രെയിന്‍ ഇതുപോലെ നില നിര്‍ത്തിയെങ്കില്‍.. ഞാന്‍ നോക്കി, ഒരു സാധാരണ കര്‍ഷകനെ പോലെ ഒരാള്‍ .
യാത്രയില്‍ ഉടനീളം കുട്ടികളുടെ ബഹളം. പുറത്ത് നിഴലും തണുപ്പും വെയിലും മഴമേഘങ്ങളും മാറി മാറി .
തമിഴതിര്‍ത്തി എത്താറായപ്പോള്‍ ഭൂമി തന്നെ വിളിച്ചു പറഞ്ഞു.. 'നോക്കൂ.., ഞങ്ങള്‍ രാവിലെ ഉണര്‍ന്നു കുളി കഴിഞ്ഞു., നിങ്ങളെ പോറ്റാന്‍ തയ്യാറെടുക്കയാണ്'. ഉഴുതിറക്കിയ മണ്ണും വയലും കാറ്റാടികളും.. കാടുകയറിയ മലയാളി മണ്ണ് വെറുതെ ചിരിച്ചു.
നോക്കൂ കാടെ.., നിന്നിലൂടെ ഊളയിടാന്‍ ഇന്നും മനുഷ്യര്‍ കൊതിക്കുന്നു. ജീവിതത്തിലെ ഒരു ദിവസം അടര്‍ത്തി വരുന്നവരെ കണ്ടിട്ടാവാം പ്രകൃതി ഒരു ചാറ്റല്‍ മഴ വീശി. ഏതോ മൊബയിലില്‍ പാട്ട് കേള്‍ക്കുന്നു .
ഇരുളിലേക്ക് പെട്ടന്ന് ട്രെയിന്‍ ഇറങ്ങി.
കൂക്കി വിളികള്‍.. എല്ലാവരും ഉറക്കെ കൂവുന്നു. തുരങ്കയാത്ര ഉള്‍കൊള്ളുകയാണ് ..
പെണ്‍കുട്ടികളും ഉറക്കെ മാന്യമായി കൂവുന്നുണ്ടായിരുന്നു..
എന്താണിത് ഏതുവികാരം? പുനലൂര്‍ ചെങ്കോട്ട മീറ്റെര്‍ ഗേജ്ജിനോട്, മണ്ണിനോട് അവരവര്‍ പോലുമറിയാതെ മനസ്സില്‍ സ്നേഹം കാത്തിരുനെന്നോ ? പല തുരങ്കവിളികളും കടന്നു അവസാനം ചെങ്കോട്ട സ്റ്റേഷന്‍ എത്തി. കുട്ടികള്‍ പരസ്പ്പരം കൈവീശി യാത്ര പറഞ്ഞു.
അവിടെ മലയാളി പെരുക്കം .സ്റ്റേഷന്‍ കവിഞ്ഞു ജനം. എല്ലാവരും ട്രെയിനിന്റെയും മനുഷ്യരുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയാണ് .
ഏതോ കോണിലുള്ള ഈ ഒരുമ നാം പോലുമറിയാത്ത സ്നേഹമായി.,
രാജ്യസ്നേഹം ഉണര്‍ത്തും പോലെ ഏതോ പ്രകമ്പനമായി...
ഏതോ സ്നേഹവേദന ആബാലവൃദ്ധം ജനങ്ങളും, നൂറ്റാണ്ട് പഴക്കമുള്ളോരി തീവണ്ടി ലോകം അപ്രത്യക്ഷമാകുന്നതില്‍ സൂക്ഷിക്കുന്നുണ്ടായിരുന്നു.
തുരങ്കത്തിലൂടെ, ആദിര്‍ശ്യമായി തിങ്ങിയ എതോവികാരം ഹൃദയങ്ങളില്‍ കോര്‍ത്ത് ഞങ്ങള്‍ മടങ്ങി .
അപ്പോഴും തിരക്കിന്റെ അസ്വസ്ഥത കാരണം മകന്‍ വീണ്ടും ചോദിച്ചു: "എന്തിനാമ്മേ ഈ ഇടി കൊള്ളാന്‍ വന്നെ ?"
മടക്കയാത്രയില്‍ സീറ്റ് ഉണ്ടായിട്ടും ഇരിക്കാതെ മകള്‍ക്ക് കാവല്‍ നിന്ന അമ്മയും. സ്നേഹം പറഞ്ഞിട്ടും പഴംപൊരി വാങ്ങിക്കാഞ്ഞപ്പോള്‍ ശകാരിച്ചും വാങ്ങിപ്പിക്കാന്‍ ശ്രമിക്കുന്ന പഴംപൊരി വില്‍പ്പനക്കാരിയും എന്നെ അത്ഭുതപെടുത്തി .
എണ്‍പതു വയസ്സായ ഒരു വൃദ്ധന്‍ ഓര്‍മ്മകള്‍ അയവിറക്കുന്നുണ്ടായിരുന്നു .." പണ്ട് കാട്ടാന വന്നു പാളത്തില്‍ നില്‍ക്കും, ട്രെയിന്‍ നിര്‍ത്തിയിടും. പിന്നെ അതു പോയിട്ടെ യാത്ര തുടരാനാകൂ. മലയണ്ണാനെയും പുലികളെയും കാണാം. ഇന്നും പുലികള്‍ ധാരാളമുണ്ടത്രേ .., കാട്ടുപോത്തിനെ ആണ് ഏറെ ഭയക്കെണ്ടത്, അത് മനുഷ്യരുടെ മണം പിടിച്ചു വരും......." എന്നിങ്ങനെ ഏറെനേരവും അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. ക്ഷീണിതരെങ്കിലും സന്തുഷട്ടരായി ഞങ്ങള്‍ വീട്ടില്‍ മടങ്ങി എത്തി .
പിറ്റേന്ന് വലിയ തിരക്കായിരുന്നു. ട്രെയിനിന്റെ മുകളില്‍ നിരന്നു പോകുന്ന ജനം.
വൈകിട്ട് റ്റി വി വച്ചു കണ്ടോണ്ടിരുന്ന ഭര്‍ത്താവിന്റെ വിളി : "വേഗം വാ .., ദേ പോകുന്നു നമ്മള്‍ ചരിത്രത്തിലേക്ക്" ..
ഞാന്‍ നോക്കി; ടിവി യില്‍ ഞങ്ങളുടെയും ചിത്രം മാലോകര്‍ക്കൊപ്പം.
അപ്പൊള്‍ അടുത്ത് നിന്നൊരു ദീര്‍ഘനിശ്വാസവും പിന്നെ ചിരിയും കേട്ടു .. നോക്കിയപ്പോ മകന്റെ ചിരിച്ച മുഖം.
ഞാന്‍ ചോദിച്ചു: "എന്തെടാ?"
"ഭാഗ്യം.., അമ്മ പറഞ്ഞപോലെ ലീവ് ലെറ്ററില്‍ യാത്രയ്ക്ക് പോകുന്നു എന്ന് എഴുതിയത് ., പനിയാണെന്ന് കള്ളം എഴുതീട്ടു ടീച്ചര്‍ എങ്ങാനും ടിവി കണ്ടിരുന്നെലോ.?"
അപ്പൊ ഞാന്‍ ചോദിച്ചു "ഇപ്പൊ മനസ്സിലായോ മോനെ എന്തിനാ യാത്രപോയേന്നു?"
അവന്‍ പറഞ്ഞു: "ടി വ യില്‍ പടം വരാന്‍.., കള്ളം പറയരുത് എന്ന് മനസ്സിലാക്കാന്‍ ...".അവനു സന്തോഷമായി.
ഒരുപക്ഷെ അടുത്ത അറുപതു വര്ഷം കഴിയുംപോള്‍,
ഈ യാത്രയില്‍ ട്രെയിന്റെ മുകളില്‍ സഞ്ചരിച്ചവര്‍ ,
വലിയ നഗരമായ് മാറി ക്കഴിഞ്ഞിരിക്കാവുന്ന ഈ ദേശത്തെകുറിച്ച് അന്ന്, ഇത് പോലെ ഓര്‍ക്കുമ്പോള്‍ ., ഒറ്റയ്ക്കിരുന്നു വരും തലമുറയോട് പറയുമ്പോള്‍.., ഈ ഒത്തുകൂടിയവര്‍
ആരൊക്കെ എവിടെയൊക്കെയെന്നാര്‍ക്കറിയാം .....
Tuesday, September 14, 2010
നീ പുലരിയില്‍
പുലരി
നിശബ്ദതയുടെ ഒരു ഫലകമായി
നെഞ്ചിനു മീതെ കിടപ്പാണ്
പുറത്ത് നോവിടിഞ്ഞു വീഴുന്നു,
വാക്കുകള്‍ നെല്ലിപലകയ്ക്കുമടിയില്‍;
പറയാനിനി ആവില്ല
പ്രണയമായിരുന്നില്ലെന്നു ,
കാട്ട് പുല്ലുകളിലൊന്ന് മറ്റൊന്നിന്നോട്
മഞ്ഞു തുള്ളി തൊട്ട പ്രപഞ്ച സ്നേഹമിതെന്നു
നിശബ്ദതയുടെ ഒരു ഫലകമായി
നെഞ്ചിനു മീതെ കിടപ്പാണ്
പുറത്ത് നോവിടിഞ്ഞു വീഴുന്നു,
വാക്കുകള്‍ നെല്ലിപലകയ്ക്കുമടിയില്‍;
പറയാനിനി ആവില്ല
പ്രണയമായിരുന്നില്ലെന്നു ,
കാട്ട് പുല്ലുകളിലൊന്ന് മറ്റൊന്നിന്നോട്
മഞ്ഞു തുള്ളി തൊട്ട പ്രപഞ്ച സ്നേഹമിതെന്നു
Friday, August 6, 2010
തുള്ളികള്‍
തെളിനീര്‍ തടാകത്തില്‍ തണുപ്പറ്റം നീക്കീട്ടു
ഒരു മത്സ്യം
തലനീട്ടി പ്രപഞ്ചത്തോട്
അമ്പരന്നു : എന്തുവാടെ ഇത് !
വാനത്തിന്‍ തോട് പൊക്കി
മനം
മാനം തൊട്ടു ചന്ദ്രനോട് അമ്പരന്നു :
എന്തുവാടെ ഇത് !
കൊള്ളിമീന്‍ കൊടി നാട്ടി
താരക്കൂട്ടങ്ങള്‍
കറുത്തൊരു ശൂന്യതയുടെ
ഇതള്‍ നുള്ളി അമ്പരുന്നു
എന്ത്വാടെ ഇത് !
നെട്ടനെ കെട്ടിയൊരു അമ്പരപ്പിന്‍
രശ്മി മാഞ്ഞും തെളിഞ്ഞും
തംബുരു മീട്ടൂമ്പോ
കേട്ടും കേള്‍ക്കാതെയും ഊളയിട്ടോടുന്നു
കൂകിപ്പായുന്ന വിശ്വാസങ്ങള്‍ ..
ഒരു മത്സ്യം
തലനീട്ടി പ്രപഞ്ചത്തോട്
അമ്പരന്നു : എന്തുവാടെ ഇത് !
വാനത്തിന്‍ തോട് പൊക്കി
മനം
മാനം തൊട്ടു ചന്ദ്രനോട് അമ്പരന്നു :
എന്തുവാടെ ഇത് !
കൊള്ളിമീന്‍ കൊടി നാട്ടി
താരക്കൂട്ടങ്ങള്‍
കറുത്തൊരു ശൂന്യതയുടെ
ഇതള്‍ നുള്ളി അമ്പരുന്നു
എന്ത്വാടെ ഇത് !
നെട്ടനെ കെട്ടിയൊരു അമ്പരപ്പിന്‍
രശ്മി മാഞ്ഞും തെളിഞ്ഞും
തംബുരു മീട്ടൂമ്പോ
കേട്ടും കേള്‍ക്കാതെയും ഊളയിട്ടോടുന്നു
കൂകിപ്പായുന്ന വിശ്വാസങ്ങള്‍ ..
Sunday, July 25, 2010
അവസാന സ്പര്‍ശം ..
ഞാനറിയുന്നു
അവള്‍ ഇപ്പോള്‍ എവിടെയോ ഉണ്ട്
ആരെന്നോ?
ആ മുത്തശ്ശി , മുത്തശ്ശി പുഴു..
അരികിലോ അകലെയോ..
ഏതോ ദിവസം
ഏതോ നിമിഷം എന്റെ ശരീരം
മണ്ണില്‍ ഇറങ്ങുന്നതും കാത്തു ..
അവളുടെ പിന്ഗാമികള്‍ ഇരിക്കും
പതിയെ കണ്ണ് തുറന്നു നോക്കും
പിന്നെ തലനീട്ടി ഒളിച്ചു വന്നെന്നെ .,
'ഏതു അഗ്നി സ്ഫുടം ചെയ്ത ഭാസ്മമെന്നാലും
ഭേദമില്ലെന്നൊരു' മൂളി പാട്ട് പാടി
പതിയ പതിയെ
അവസാനത്തെ ഞാന്‍ കോശവും മായും വരെ
എന്നിലൂടെ നടക്കും .
അവള്‍ ഈ നിമിഷം എവിടെയോ ഉണ്ട്
ഞാനറിയുന്നു ..
എന്നെ മായ്ക്കും പുഴു ക്കൂട്ടങ്ങളുടെ മുന്‍ഗാമി.,
നാമൊന്നു കണ്ടെങ്കില്‍
ഇപ്പോള്‍ !
നിന്നെ കൊല്ലുമോ ഞാന്‍ വണങ്ങുമോ ?
ഈ നിമിഷം നീ എവിടെ ഒളിക്കുന്നുവാ
അവസാന സ്പര്‍ശമേ..
ഏതു മഞ്ഞിന്‍ കണം മൂടി
ഏതിലച്ചാര്‍ത്തിനുള്ളില്‍
അരികിലായോ അകലെയോ ?
അവള്‍ ഇപ്പോള്‍ എവിടെയോ ഉണ്ട്
ആരെന്നോ?
ആ മുത്തശ്ശി , മുത്തശ്ശി പുഴു..
അരികിലോ അകലെയോ..
ഏതോ ദിവസം
ഏതോ നിമിഷം എന്റെ ശരീരം
മണ്ണില്‍ ഇറങ്ങുന്നതും കാത്തു ..
അവളുടെ പിന്ഗാമികള്‍ ഇരിക്കും
പതിയെ കണ്ണ് തുറന്നു നോക്കും
പിന്നെ തലനീട്ടി ഒളിച്ചു വന്നെന്നെ .,
'ഏതു അഗ്നി സ്ഫുടം ചെയ്ത ഭാസ്മമെന്നാലും
ഭേദമില്ലെന്നൊരു' മൂളി പാട്ട് പാടി
പതിയ പതിയെ
അവസാനത്തെ ഞാന്‍ കോശവും മായും വരെ
എന്നിലൂടെ നടക്കും .
അവള്‍ ഈ നിമിഷം എവിടെയോ ഉണ്ട്
ഞാനറിയുന്നു ..
എന്നെ മായ്ക്കും പുഴു ക്കൂട്ടങ്ങളുടെ മുന്‍ഗാമി.,
നാമൊന്നു കണ്ടെങ്കില്‍
ഇപ്പോള്‍ !
നിന്നെ കൊല്ലുമോ ഞാന്‍ വണങ്ങുമോ ?
ഈ നിമിഷം നീ എവിടെ ഒളിക്കുന്നുവാ
അവസാന സ്പര്‍ശമേ..
ഏതു മഞ്ഞിന്‍ കണം മൂടി
ഏതിലച്ചാര്‍ത്തിനുള്ളില്‍
അരികിലായോ അകലെയോ ?
Wednesday, July 7, 2010
കുതിരകയറ്റം
ഇത് മനുഷ്യരുടെ മനസ്സിന്റെ ഏതു കോണില്‍ നിന്നാണ് ചാടി വരുന്നെതെന്ന് ചിലപ്പോള്‍ അത്ഭുതം തോന്നും. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ റോഡിലൂടെ, ബസ്സിലൂടെ സഞ്ചരിക്കുമ്പോള്‍ കാണാത്തൊരു ഭാവം..,
പലപ്പോഴും എതിരെ പെട്ടുപോയവനെ വിഷണ്ണനായി കാണാനാണിവര്‍ക്കിഷ്ടം. തന്റെ മുന്നില്‍ വന്നവന് മറ്റൊരു വഴിയും തല്‍ക്കാലം ഇല്ലെന്ന ബോധ്യത്തില്‍ നിന്ന് പുറകില്‍ വാലും നീണ്ടകാലും ഇളിച്ച പല്ലുകളും മുളയ്ക്കുന്നിവര്‍ക്കു. പിന്നെ കടിഞ്ഞാണിട്ടു.. ഞാന്‍ തല്‍ക്കാലം നിങ്ങളെ തിന്നുന്നില്ലാ, വിടുന്നു എന്ന ഭാവത്തില്‍ ഭരണം തുടങ്ങുകയായി.
എവിടെ എന്നില്ല , ഇവര്‍ക്ക് അധികാരം കിട്ടിയാല്‍ അവരറിയാതെ ഈ ബാധ അവരില്‍ കൂടും.
റ്റീച്ചര്‍മാരായൊ, എച്ചെമ്മാരായൊ, പ്രിന്‍സിപ്പല്‍മാര്‍, പ്യൂണ്മാര്‍ മറ്റു ഗുമുസ്തന്മാര്‍, കണ്ടക്ടര്‍മാര്‍, കാവലാളന്മാര്‍, നെര്‍ഴ്സ്സു ഇവരിലെല്ലാം പൊതുവേ ഈ കുതിരകളെ കാണാം.
കഴിഞ്ഞ ദിവസം ഒരു കുതിരവന്‍ ഭാവം പൂണ്ടു നില്‍ക്കെ അതു വഴി പോകേണ്ടി വന്നു.
സ്കൂള്‍ ആണു രംഗം.
വരാന്ത.... അകത്തു പഠനം നടക്കുന്ന ക്ലാസ്സുകള്‍. പുതിയ അഡ്മിഷന്‍. കുട്ടികളും രക്ഷകര്‍ത്താക്കളും പുസ്തകം വാങ്ങാന്‍ വരുന്നുണ്ട്. അപ്പോഴാണു രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും കയറേണ്ട മുറിയുടെ മുന്നില്‍ വാതില്‍ തടഞ്ഞു നിന്നു പ്രകടനം.
ഏഴു എട്ടു കുട്ടികള്‍ കിടു കിടു എന്നു നില്‍ക്കുന്നു.
മുന്നില്‍ മുപ്പതു വയസ്സു തോന്നിപ്പിക്കുന്ന റ്റിപ് റ്റോപ് അദ്ധ്യാപകന്‍. കയ്യില്‍ ചൂരല്‍. എഴുന്നു നില്‍ക്കുന്ന മുടി. കടിച്ചു പിടിച്ച കാലുകള്‍... ഭഗവാനേ.., തുറിച്ചു നോട്ടം..
കടുകു വലിപ്പമുള്ളതും, കരടി വലിപ്പമുള്ളതുമായ പത്താം ക്ലാസ്സ് കുട്ടികള്‍ മുന്നില്‍ കൈ നീട്ടി നില്‍പ്പൂ..
ശ്ശീ.....ല്‍...
വായുവിലൂടെ അടി താഴേയ്ക്ക്, സ്കൂള്‍ മുഴങ്ങി.
കണ്ടപ്പോള്‍ തന്നെ ഞെട്ടി.
കുട്ടികളെ ശിക്ഷിക്കാമോ വേണ്ടയൊ .. അതു മറ്റൊരു കാര്യം. വാതിലിനു മുന്നിലൂടെ അകത്തേക്കു പ്രവേശിക്കാനെത്തിയ ഞങ്ങള്‍ പരുങ്ങി.അമ്മയും മകനുമാണ്.അദ്ധ്യാപകന്‍ വഴി മാറുന്ന ലക്ഷണമില്ല. ‘ഈ ക്ലാസ്സിലാണോ പുസ്തകം വിതരണം ചെയ്യുന്നത്? ‘ എന്റെ പകച്ച പൂച്ച ശബ്ദം. അയാള്‍ ഒന്നു ഇരുത്തി നോക്കി. കണ്ണാടിക്കു മുകളിലൂടെ...എന്നിട്ട് വഴി മാറുന്ന പോലെ ഒന്നു ഭാവിച്ചു തന്നു.
ഞങ്ങള്‍ എങ്ങനെയൊ അകത്തു കയറി.
പുതിയ അഡ്മിഷന്‍ പയ്യന്‍ അതോടെ വിഷണ്ണനായി.
അകത്തു രണ്ടു മൂന്നു റ്റീച്ചര്‍മാര്‍. ഞാന്‍ അവരോടു ചോദിച്ചു “ഇതെന്താ ഇങ്ങനെ തല്ലുന്നത്?’“
“അതു കുറ്റം ചെയ്തവരെ ക്ലാസ്സില്‍ നിന്നു ഹെട്മാസ്റ്ററുടെ അടുത്തു കൊണ്ടു വന്നതാണു.” അവരുടെ മറുപടി.
ഞാന്‍ പറഞ്ഞു“ഹോ എനിക്കു കൂടി തല്ല് കിട്ടുമെന്നു തോന്നിയല്ലോ”
അവര്‍:“ഇന്നു ന്യൂ അഡ്മിഷന്‍ അല്ലേ? ഇതു കണ്ടാല്‍ പുതിയ കുട്ടികള്‍ വാല്‍ പൊക്കില്ല.”
ഹോ അപ്പോ പ്രകടനമാണല്ലേ.. വേദന അനുഭവിക്കുന്ന കുട്ടികളില്‍., കണ്‍ നിറഞ്ഞു നില്‍ക്കുന്ന കുറ്റവാളികളില്‍., പ്രയോഗമാണല്ലെ..? ..
പരസ്യമായി വരാന്തയില്‍, പുതിയ അഡ്മിഷന്‍ ..രക്ഷകര്‍ത്താക്കളുടെ മുന്നില്‍..
അല്ലേലും ചില സാറന്മാക്കൊരു ഭാവമുണ്ട്., കുട്ടികള്‍ മാര്‍ക്കു വാങ്ങാന്‍ മാത്രമുള്ളവരാണെന്നും, അതിനു കഴിയാത്തത് ., ഈ രക്ഷകര്‍ത്താക്കള്‍ എന്ന ജ്ന്മങ്ങളുടെ കുറ്റമാണെന്നും. ടോക്ടറോ എഞ്ജിനിയറോ ആക്കാന്‍ കഴിയാത്ത., 98 % മാര്‍ക്കു വാങ്ങാത്ത. അവജ്ഞര്‍മാരെ ഞങ്ങള്‍ക്കു വേണ്ടാ എന്നു അവര്‍ വക്രമുഖം കാട്ടുന്നു.,(അവരുടെ ദൃഷ്ടിയില്‍ ‘റ്റീച്ചര്‍മാരാകാന്‍‘ മാത്രം കഴിഞ്ഞ) ഇവര്‍ പരമ പുഛത്തോടെ ആ പാവങ്ങളെ കൈകാര്യം ചെയ്യുന്നു.
എന്തെല്ലാം ഘടകങ്ങള്‍ ചേര്‍ന്നാണു ഒരു കുട്ടി ത്തം, കുട്ടി, വിദ്യാര്‍ത്ഥി,മത്സരാര്‍ത്ഥി,എന്നിങ്ങനെ രൂപാന്തരം വരുന്നത്? പിഞ്ചുമനസ്സുകളുടെ പുറത്തെല്ലോ ഒക്കെയും കുതിച്ചു ചാടുന്നത്.
ഓരോ പീരീഡും മനസ്സുകള്‍ കൈയ്യിലെടുത്ത്, പിച്ചി, തൊലിച്ച്, കുത്തിവയ്ച്ചു , ശരിയായി പായ്ക്ക് ചെയ്തു കൊടുക്കും എന്നു ബോര്‍ഡ് തൂക്കുന്ന കാലം ഇനി എന്നാണാവോ ഭഗവാനേ .................................
ഇതാണു സ്റ്റ്രിക്റ്റ് ..strict....സ്കൂളുകള്‍.....
പലപ്പോഴും എതിരെ പെട്ടുപോയവനെ വിഷണ്ണനായി കാണാനാണിവര്‍ക്കിഷ്ടം. തന്റെ മുന്നില്‍ വന്നവന് മറ്റൊരു വഴിയും തല്‍ക്കാലം ഇല്ലെന്ന ബോധ്യത്തില്‍ നിന്ന് പുറകില്‍ വാലും നീണ്ടകാലും ഇളിച്ച പല്ലുകളും മുളയ്ക്കുന്നിവര്‍ക്കു. പിന്നെ കടിഞ്ഞാണിട്ടു.. ഞാന്‍ തല്‍ക്കാലം നിങ്ങളെ തിന്നുന്നില്ലാ, വിടുന്നു എന്ന ഭാവത്തില്‍ ഭരണം തുടങ്ങുകയായി.
എവിടെ എന്നില്ല , ഇവര്‍ക്ക് അധികാരം കിട്ടിയാല്‍ അവരറിയാതെ ഈ ബാധ അവരില്‍ കൂടും.
റ്റീച്ചര്‍മാരായൊ, എച്ചെമ്മാരായൊ, പ്രിന്‍സിപ്പല്‍മാര്‍, പ്യൂണ്മാര്‍ മറ്റു ഗുമുസ്തന്മാര്‍, കണ്ടക്ടര്‍മാര്‍, കാവലാളന്മാര്‍, നെര്‍ഴ്സ്സു ഇവരിലെല്ലാം പൊതുവേ ഈ കുതിരകളെ കാണാം.
കഴിഞ്ഞ ദിവസം ഒരു കുതിരവന്‍ ഭാവം പൂണ്ടു നില്‍ക്കെ അതു വഴി പോകേണ്ടി വന്നു.
സ്കൂള്‍ ആണു രംഗം.
വരാന്ത.... അകത്തു പഠനം നടക്കുന്ന ക്ലാസ്സുകള്‍. പുതിയ അഡ്മിഷന്‍. കുട്ടികളും രക്ഷകര്‍ത്താക്കളും പുസ്തകം വാങ്ങാന്‍ വരുന്നുണ്ട്. അപ്പോഴാണു രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും കയറേണ്ട മുറിയുടെ മുന്നില്‍ വാതില്‍ തടഞ്ഞു നിന്നു പ്രകടനം.
ഏഴു എട്ടു കുട്ടികള്‍ കിടു കിടു എന്നു നില്‍ക്കുന്നു.
മുന്നില്‍ മുപ്പതു വയസ്സു തോന്നിപ്പിക്കുന്ന റ്റിപ് റ്റോപ് അദ്ധ്യാപകന്‍. കയ്യില്‍ ചൂരല്‍. എഴുന്നു നില്‍ക്കുന്ന മുടി. കടിച്ചു പിടിച്ച കാലുകള്‍... ഭഗവാനേ.., തുറിച്ചു നോട്ടം..
കടുകു വലിപ്പമുള്ളതും, കരടി വലിപ്പമുള്ളതുമായ പത്താം ക്ലാസ്സ് കുട്ടികള്‍ മുന്നില്‍ കൈ നീട്ടി നില്‍പ്പൂ..
ശ്ശീ.....ല്‍...
വായുവിലൂടെ അടി താഴേയ്ക്ക്, സ്കൂള്‍ മുഴങ്ങി.
കണ്ടപ്പോള്‍ തന്നെ ഞെട്ടി.
കുട്ടികളെ ശിക്ഷിക്കാമോ വേണ്ടയൊ .. അതു മറ്റൊരു കാര്യം. വാതിലിനു മുന്നിലൂടെ അകത്തേക്കു പ്രവേശിക്കാനെത്തിയ ഞങ്ങള്‍ പരുങ്ങി.അമ്മയും മകനുമാണ്.അദ്ധ്യാപകന്‍ വഴി മാറുന്ന ലക്ഷണമില്ല. ‘ഈ ക്ലാസ്സിലാണോ പുസ്തകം വിതരണം ചെയ്യുന്നത്? ‘ എന്റെ പകച്ച പൂച്ച ശബ്ദം. അയാള്‍ ഒന്നു ഇരുത്തി നോക്കി. കണ്ണാടിക്കു മുകളിലൂടെ...എന്നിട്ട് വഴി മാറുന്ന പോലെ ഒന്നു ഭാവിച്ചു തന്നു.
ഞങ്ങള്‍ എങ്ങനെയൊ അകത്തു കയറി.
പുതിയ അഡ്മിഷന്‍ പയ്യന്‍ അതോടെ വിഷണ്ണനായി.
അകത്തു രണ്ടു മൂന്നു റ്റീച്ചര്‍മാര്‍. ഞാന്‍ അവരോടു ചോദിച്ചു “ഇതെന്താ ഇങ്ങനെ തല്ലുന്നത്?’“
“അതു കുറ്റം ചെയ്തവരെ ക്ലാസ്സില്‍ നിന്നു ഹെട്മാസ്റ്ററുടെ അടുത്തു കൊണ്ടു വന്നതാണു.” അവരുടെ മറുപടി.
ഞാന്‍ പറഞ്ഞു“ഹോ എനിക്കു കൂടി തല്ല് കിട്ടുമെന്നു തോന്നിയല്ലോ”
അവര്‍:“ഇന്നു ന്യൂ അഡ്മിഷന്‍ അല്ലേ? ഇതു കണ്ടാല്‍ പുതിയ കുട്ടികള്‍ വാല്‍ പൊക്കില്ല.”
ഹോ അപ്പോ പ്രകടനമാണല്ലേ.. വേദന അനുഭവിക്കുന്ന കുട്ടികളില്‍., കണ്‍ നിറഞ്ഞു നില്‍ക്കുന്ന കുറ്റവാളികളില്‍., പ്രയോഗമാണല്ലെ..? ..
പരസ്യമായി വരാന്തയില്‍, പുതിയ അഡ്മിഷന്‍ ..രക്ഷകര്‍ത്താക്കളുടെ മുന്നില്‍..
അല്ലേലും ചില സാറന്മാക്കൊരു ഭാവമുണ്ട്., കുട്ടികള്‍ മാര്‍ക്കു വാങ്ങാന്‍ മാത്രമുള്ളവരാണെന്നും, അതിനു കഴിയാത്തത് ., ഈ രക്ഷകര്‍ത്താക്കള്‍ എന്ന ജ്ന്മങ്ങളുടെ കുറ്റമാണെന്നും. ടോക്ടറോ എഞ്ജിനിയറോ ആക്കാന്‍ കഴിയാത്ത., 98 % മാര്‍ക്കു വാങ്ങാത്ത. അവജ്ഞര്‍മാരെ ഞങ്ങള്‍ക്കു വേണ്ടാ എന്നു അവര്‍ വക്രമുഖം കാട്ടുന്നു.,(അവരുടെ ദൃഷ്ടിയില്‍ ‘റ്റീച്ചര്‍മാരാകാന്‍‘ മാത്രം കഴിഞ്ഞ) ഇവര്‍ പരമ പുഛത്തോടെ ആ പാവങ്ങളെ കൈകാര്യം ചെയ്യുന്നു.
എന്തെല്ലാം ഘടകങ്ങള്‍ ചേര്‍ന്നാണു ഒരു കുട്ടി ത്തം, കുട്ടി, വിദ്യാര്‍ത്ഥി,മത്സരാര്‍ത്ഥി,എന്നിങ്ങനെ രൂപാന്തരം വരുന്നത്? പിഞ്ചുമനസ്സുകളുടെ പുറത്തെല്ലോ ഒക്കെയും കുതിച്ചു ചാടുന്നത്.
ഓരോ പീരീഡും മനസ്സുകള്‍ കൈയ്യിലെടുത്ത്, പിച്ചി, തൊലിച്ച്, കുത്തിവയ്ച്ചു , ശരിയായി പായ്ക്ക് ചെയ്തു കൊടുക്കും എന്നു ബോര്‍ഡ് തൂക്കുന്ന കാലം ഇനി എന്നാണാവോ ഭഗവാനേ .................................
ഇതാണു സ്റ്റ്രിക്റ്റ് ..strict....സ്കൂളുകള്‍.....
Friday, June 25, 2010
മഴവാക്കുകള്‍
നിഷേധം
പുറത്തേക്കെറിഞ്ഞ
വിത്തുകള്‍ ഓരോന്നും
വേണ്ടായിരുന്നു വേണ്ടായിരുന്നു
എന്ന് വേരിറക്കി മാമരങ്ങളായി വളര്‍ന്നു
വിനിമയം
നോക്കൂ...
ഒരുവരി മാത്രം
ഒരു വാചകം.,
നമുക്ക് മാറ്റുരച്ചിടാം
നിന്റെയും എന്റെയും
കലി
ഇപ്പോള്‍ എനിക്ക് കലിയാണ്
കറുത്ത അടുപ്പ് കല്ലുകളുടെ കലി.
അവസാനം
ഒരു ഇലയുടെ നിഴല്‍ മാത്രം ഞാനെടുക്കുന്നു
പിന്മഴ
വായുവും ജലവും ചേരുമിടത്തൊരു
മേഘമിരുന്നു പുരമേയുന്നു
ഇടര്‍ച്ച
നടക്കുമ്പോള്‍ പലപ്പോഴും
ജന്മങ്ങള്‍ക്ക് മുന്‍പും പിന്പുമെന്നു
കാലിടറുന്നു .
Sunday, June 6, 2010
വെയില്‍ തൂപ്പുകാരി
എല്ലാ പറമ്പുകളിലും കൊഴിഞ്ഞു വീണുകൊണ്ടിരുന്നത്
ഓര്‍മ്മകളായിരുന്നു..
മരങ്ങള്‍ അത് അവരുടേതെന്നും
കാറ്റ് കാറ്റി ന്റെതെന്നും
മണ്ണ് സ്വന്തം നനവിന്റെതെന്നും
പറഞ്ഞു.
അവള്‍ എല്ലാം അവളുടെ മാത്രം എന്ന്
നിസ്സംഗതയോടെ തൂത്തു
ഒരു മൂലയില്‍ ഒന്നിനു പിറകെ ഒന്നായി
കൂട്ടിയിട്ടുകൊണ്ടിരുന്നു.
ഓരോ ദിനവും, വെയില്‍ വിരിച്ച ഈര്‍ക്കിലുകള്‍
വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്ക്
ചുമലില്‍ തട്ടി
അവളെയും തൂത്തു നീക്കുന്നത്
അറിയുന്നുണ്ടെന്നു്
പുഞ്ചിരിയോടെ സൂര്യനോട് തലകുലുക്കി.
ഒന്നിച്ചിട്ട് തീകത്തിക്കുമ്പോള്‍
സ്വയം എരിയുന്നത്,
ഭംഗിയോടെ ആകാശത്തേക്ക്
ചാരധൂളികള്‍ പോലെ പാറുന്നത് ,
വെയിലും ജ്വാലകളും ആകാശത്ത് കൂട്ടിമുട്ടുന്നത്,
അതായിരുന്നു കൊഴിഞ്ഞ ഇലകളും
വെയിലും അവളും തമ്മില്‍
ഇത്രയും നാള്‍ മധുരമായി
ചെയ്തിരുന്നത് ..
(തര്‍ജ്ജനിയില്‍ കൊടുത്തത് )
ഓര്‍മ്മകളായിരുന്നു..
മരങ്ങള്‍ അത് അവരുടേതെന്നും
കാറ്റ് കാറ്റി ന്റെതെന്നും
മണ്ണ് സ്വന്തം നനവിന്റെതെന്നും
പറഞ്ഞു.
അവള്‍ എല്ലാം അവളുടെ മാത്രം എന്ന്
നിസ്സംഗതയോടെ തൂത്തു
ഒരു മൂലയില്‍ ഒന്നിനു പിറകെ ഒന്നായി
കൂട്ടിയിട്ടുകൊണ്ടിരുന്നു.
ഓരോ ദിനവും, വെയില്‍ വിരിച്ച ഈര്‍ക്കിലുകള്‍
വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്ക്
ചുമലില്‍ തട്ടി
അവളെയും തൂത്തു നീക്കുന്നത്
അറിയുന്നുണ്ടെന്നു്
പുഞ്ചിരിയോടെ സൂര്യനോട് തലകുലുക്കി.
ഒന്നിച്ചിട്ട് തീകത്തിക്കുമ്പോള്‍
സ്വയം എരിയുന്നത്,
ഭംഗിയോടെ ആകാശത്തേക്ക്
ചാരധൂളികള്‍ പോലെ പാറുന്നത് ,
വെയിലും ജ്വാലകളും ആകാശത്ത് കൂട്ടിമുട്ടുന്നത്,
അതായിരുന്നു കൊഴിഞ്ഞ ഇലകളും
വെയിലും അവളും തമ്മില്‍
ഇത്രയും നാള്‍ മധുരമായി
ചെയ്തിരുന്നത് ..
(തര്‍ജ്ജനിയില്‍ കൊടുത്തത് )
Subscribe to:
Posts (Atom)