My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Thursday, July 30, 2009

മഴവില്ല്

സൂര്യാ ..
നിന്റെ നനഞ്ഞ വെളിച്ചമീ ഞാന്‍,
ഏതൊ ഒരു വെയില്‍ ചില്ല..
ശൂന്യത, ഗ്രഹങ്ങള്‍ പൊടിപടലങ്ങള്‍,
അനന്ത മാര്‍ഗ്ഗങ്ങള്‍ കഴിഞ്ഞിട്ടും
അറിയില്ല ആദ്യാന്തങ്ങള്‍
എന്നു മാത്രമറിഞ്ഞു ..
നനഞ്ഞവെയിലെന്നു
നടക്കാനിറങ്ങുമൊരു
മഴച്ചില്ല.

തെക്കു നിന്നു വടക്കോട്ട്
വാനമേലെ
ഹൃദയം വിടര്‍ത്തിയെഴുതുമൊരു
കിനാചില്ല.

അതുമതിയെന്നു മതിയെന്നു
പെട്ടെന്നു
നനഞ്ഞുപോയൊരു സ്നേഹമുദ്ര.
മഴവില്ലായ് പകര്‍ന്നാടുമൊരു
നേരിന്‍ വില്ല്.

നിമിഷങ്ങള്‍..
നിറംവാര്‍ന്നു ദേഹിവിട്ട്
മഴതുള്ളികള്‍ എന്നും
വേനലെന്നും
പെയ്തുമാറി മായുമുടനെന്നു
തപിച്ചിടാത്തൊരു
നോവിന്‍വില്ല്..

Wednesday, July 8, 2009

Bits from our painting exhibition




thoughts in foetus

we with Sri kaanayi

DESIRE : Apple or Chilli


Between body and soul

Passing dreams

Blue roots in night


Threading the life

Sunday, June 7, 2009

ചെമ്പക പൂവിന്നിഴ

ചെമ്പക പൂവിനുള്ളില്‍നിന്നും
പ്രണയം കൊണ്ടു നനഞ്ഞ ഒരിഴ
അരിപ്രാവു കൊത്തി മുകളിലേയ്ക്കു
ഊര്‍ത്തി പറക്കവേ

ആകാശത്തില്‍ വച്ചവ

മധുരമായ് ഇഴപിരിഞ്ഞു

വെളുത്ത മേഘങ്ങളായ് പാറി.

വാനം നിറയെ ചെമ്പകപ്പൂ മണം


മതിയായ്..
നിശ്ചലത കൊണ്ടു തറയ്ക്കിനി
സുഗന്ധം പെയ്തൊലിക്കാതീ
ഭൂമി പുണരട്ടെ
ഗഗനനിശ്വാസങ്ങള്‍



മതിയായ്..
ഒക്കെ ചോര്‍ന്നുപോകല്ലേ..
കടലോളം വാര്‍ന്നു പോകുമ്പോള്‍
വാനം വിഷണ്ണമാകും,
ഒറ്റവാക്കില്‍ കുരുങ്ങി പ്രാവു
മരിക്കും,
കാട്ടിലിടമില്ലാതെ
നീര്‍ച്ചോലയായ് അലഞ്ഞു
കടല്‍ ച്ചേര്‍ന്നിടുമ്പോള്‍
വീണ്ടും മഹാ സാഗരം
നാം ഒരുമിച്ചലകൊണ്ടുമടങ്ങിയും
ശയിക്കുമൊരുമഹാ സാഗരം.

Sunday, May 24, 2009

സ്ത്രീവിഗ്രഹം

ചിലപ്പോള്‍ അങ്ങിനെയാണു
നിങ്ങളെ ആരെങ്കിലും പ്രതിഷ്റ്റിച്ചു കളയും
മുന്‍പില്‍ തിരികൊളുത്തി ഇരുത്തികളയും
നിങ്ങള്‍ ശില്‍പ്പമല്ല ശിലയല്ല
എന്നു ഉറക്കെക്കരഞ്ഞാലും
ആരും കേള്‍ക്കില്ല.

നിങ്ങള്‍ക്കുള്ള ആചാരങ്ങള്‍ വിധിച്ചു
കഴിഞ്ഞിരിക്കും
അഭിഷേകങ്ങളും അര്‍ച്ചനകളും
മണിയൊച്ചകളും
നിങ്ങളെ ഭ്രാന്തിയാക്കും

പക്ഷെ വിഗ്രഹങ്ങള്‍ളൊരിക്കലും
ചലിക്കാറില്ല.. മിണ്ടാറില്ല,
കരയാറില്ല.. പ്രണയിക്കാറില്ല..,
ഒക്കെ അറിയുമ്പോഴേയ്ക്കും
ആ കഴിവുകള്‍ നിങ്ങള്‍ക്കു എന്നേ
നഷ്ടപ്പെട്ടുവെന്നറിയും.

പടിയിറങ്ങാ‍തെ
വിളക്കുകള്‍ക്കും പൂക്കള്‍ക്കും
മദ്ധ്യേ
അവിടെതന്നെ നില്‍ക്കെ
എല്ലാ വാതിലുകളും
പുറം മതിലുകളും
ചുണ്ടു പൂട്ടി കഴിഞ്ഞിരിക്കും.

രാത്രിയാകുമ്പോള്‍
ജന്നാലകള്‍ക്കു വെളിയില്‍
നിശ്ചലതകള്‍ ചലിക്കുന്നതും
ഇരുളുകള്‍ ശാന്തമാകുന്നതും
ദൂരെ തിങ്കള്‍ ഉറ്റുനോക്കി മറയുന്നതും
കാണും.

വിഗ്രഹം മോഷ്ടിക്കപ്പെടമെന്നും
വേണ്ടന്നും നീ മോഹിക്കില്ല.
അപ്പോഴേക്കും
ഉള്ളീല്‍ നീ മാഞ്ഞു മാഞ്ഞു
പഴയ ഒരു പാറയായി മാറിയിരിക്കും.

Friday, April 24, 2009

My religion

On sudays I am a muslim
God comes as truth with no
restrains,

On mondays I am a christian
I see his tears shedding as rain,

On tuesdays I am a Budhist
when he comes as birth and death,

On wednesdays I am an atheist
and go around
without prejudice,

On thursdays I am a gypsy
and dance with wind
around the earth


On fridays I am a Hindu
to walk and talk along with friends


On sturdays I have no time .,
as we are twinkilng
along with stars
with no words and labels
between us.





Wednesday, April 22, 2009

ഡോക്ടര്

കവലയില്‍
റോഡിനു കുറുകേ..,
ഭ്രാന്തനായിരുന്നു..,
അലക്ഷ്യമായ് പുലമ്പി
അലയുന്നു,
കണ്ടതു അവന്റെ
കാലിലെ വൃണം.

ചുവന്നു വൃകൃതമായ് കാലാകെ
പടര്‍ന്നു.
അരികുകള്‍ തടിച്ചിട്ടുണ്ടോ
എത്ര കാലമായി കാണും?
പ്രമേഹ രോഗിയായിരിക്കുമൊ?
പ്രതലം പരുപരുത്തതും
മരവിച്ചതുമാകുമോ?
അര്‍ബുദ്ദമാകാന്‍ സാധ്യത..

മറ്റൊന്നും കണ്ടില്ല
പിന്നെയും വന്നു പൊയി
മുന്നിലൂടെ..
ഹൃദ്രോഗം,
ഡെന്‍ഗ്ഗി, ചെങ്കണ്ണു,
രക്തസമ്മര്‍ദ്ദം,
വാതപ്പനി..,
വൃണിത വായന തുടര്‍ന്നു...

ഓ ..
ബസ്സ് വരുന്നല്ലൊ..
....................,
ഇതിനെന്താ
മനോരോഗമൊ ?
കണ്ടിട്ടും കാണാത്ത
പോലങ്ങു പോയല്ലൊ ... !!!!!!

Tuesday, April 21, 2009

നൃത്ത വിശുദ്ധി

ചുവടുറപ്പിച്ചു പാദങ്ങള്‍
ഭൂമി ചേര്‍ത്തമര്‍ത്തി
പറഞ്ഞും
ഉടലുറഞ്ഞും
കൈ വിടര്‍ന്നും
മിഴി നനഞ്ഞും
പുന്ചിരിച്ചും
പറഞ്ഞുതീര്‍ക്കാം
ചുവരുകള്‍ക്കുള്ളില്‍
നിറഞ്ഞാടി നിന്നീജന്മതാണ്ഡവം.

രാപ്പകലുകള്‍ പങ്കിട്ടെടുത്തു
താളം തൊടുത്തു
വേദനയുടെ നൃത്തത്തിലെത്ര
സ്ഫുടമാര്‍ന്നു ജനിക്കുന്നു
പൂര്‍ണ്ണ പൂര്‍ണ്ണം
ശുദ്ധമൊരുമനം .

മേളം പുണര്‍ന്നു
ചക്രവാളം മറന്നു
ഗൂഢം നമസ്ക്കരിച്ചു
പാദം മുത്തിയ ചിലങ്ക തളര്‍ന്നു
ശാന്തി ശാന്തിയെന്നു
ഒടുവിലെ നോവും മാഞ്ഞു
എന്നില്‍ തിരിച്ചെത്തി
ഒറ്റ തപമാകുന്നു
വയല്‍ കാലങ്ങള്‍ക്കു
മദ്ധ്യേ സ്നേഹവെണ്മയിലുകള്‍

Wednesday, March 18, 2009

ചിത്രവിശേഷം

ഇനിയും വൃത്തിയാകാത്ത
ഒരു പായല്‍ ഗോളം,
ജ്വലിച്ചു തീരാത്ത മറ്റൊന്നു
തണുത്തു തണുത്തെന്നു
അകലത്തൊരുവള്‍,
കണ്ണുകണുന്നില്ലെന്നു
ഇരുട്ടില്‍
ചിമ്മി തപ്പി അനേകങ്ങള്‍.,

എല്ലാം കണ്ടും കേട്ടും ക്ഷയിച്ചും പുഷ്ടിച്ചും
വിളറി വെളുത്ത പ്രിയമുള്ള മറ്റൊരുവള്‍
ഇരുണ്ട നിര്‍വികാരതയില്‍
എല്ലാറ്റിനെയും പൊതിഞ്ഞിട്ടുണ്ടെന്നു
കറുകറുത്തൊരു കടലാസ്സ്..

ഇനി ഈ ചിത്രം ഒന്നു തൂക്കിയിടണം
അതിനു സ്ഥലം നോക്കുമ്പോഴാണു
പായല്‍ ഗോളത്തിന്റെ
ഇറമ്പത്തു നിന്നും
പല കൃമി വിളികള്‍
കൊല്ലും .! വെട്ടും.!
യുദ്ധം,,! ബോബ്...!
ബ്രഷിന്റെ തുമ്പ് കൊണ്ട്
ഇത്തിരി ചോപ്പും കറുപ്പും
ഒന്നു കുത്തുമ്പോ തീര്‍ന്നു ....

ആകാശത്തിനുമേല്‍
രാപ്പകലുകളെ തൂക്കുന്ന ജോലി..

Thursday, March 12, 2009

രാത്രിയില്‍ വാകമരങ്ങള്‍ പറയുന്നു

വാകപ്പൂക്കള്‍:
മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നിന്നും
നിന്നും ഹോസ്റ്റലിലേക്ക്
താഴ്ന്ന വാക മരങ്ങളേ..,
പിഴുതെറിഞ്ഞ
എന്റെ നഖങ്ങളില്‍നിന്നും
വീണുപോയ ചോപ്പുകള്‍
നിന്റെ വീര്‍ത്തപൂക്കളായ്
ചവിട്ടിയരക്കപ്പെടുന്നെന്നും..

രാത്രി;
മാറ്റിവയ്ക്കപെട്ട പ്രണയം
എന്ന കരിമഷിയായ്
കണ്ണുകള്‍ക്ക്
മീതെ ഇരുണ്ട് ഇരുണ്ട്
കിടപ്പുണ്ടെന്നും.,

ചുണ്ടുകള്‍:
ചായമറിയാതെ
കളവറിയാതെ
വഴിയോരം ചേര്‍ന്ന്
എന്നോടുപോലും
പറയാന്‍ മറന്ന്
നടന്നുപോയെന്നും,

ഹൃദയം:
ചുവന്നു തുടുത്ത
മിടുപ്പുകളെല്ലാം
കഴുകി വെളുപ്പിച്ച്
ആകാശത്തിലേക്ക്
എറിഞ്ഞുടച്ചതാണെന്നും..

ഞാനോ:
യാത്ര തീര്‍ന്ന ഒറ്റയടിപ്പാതയായ്
ദൂരെ ദൂരം ക്ഷീണിച്ച്
പഴയ ആകാശത്തെ
കാണാതെ മരിച്ചെന്നും...

Monday, March 9, 2009

മുഗ്ദ്ധമെന്നാലും..

രാവിലെ...
ആദ്യത്തെ മാമ്പൂവായിരുന്നു
നിര്‍മേഷയായ് ...
വീട്ടുമുറ്റത്ത്
ജനാലയ്ക്ക് വെളിയില്‍
ആദ്യകാഴ്ച്ചയായ്..

ഓ..
സ്നേഹം പൂങ്കുലകളായി എന്നിലും
കുരുന്നു മാമ്പൂക്കളെ
തൊട്ടടുത്തുചെന്നു നോക്കി നോക്കി ഞാനും
മാവോ ..
പൂര്‍ണ്ണഗര്‍ഭ്ഭിണിയായ്
നിറഞ്ഞൂം പുഞ്ചിരിച്ചും
സായുജ്യമടഞ്ഞും എന്നപോലെന്നെനോക്കി
പിന്നെ ആ മരത്തടിയില്‍
ഒരു തലോടലായ് ഞാനും.

സ്നേഹസ്പര്‍ശ്മറിഞ്ഞു
ഇലത്തണ്ടുകളില്‍ ഒളിഞ്ഞിരുന്ന കാറ്റ്
ചെറുതായ് ചില്ലകളില്‍ ചിരികളായ്
ഞങ്ങളോടൊത്തു ചേര്‍ന്നു...

രാത്രി..
ആദ്യ വേനല്‍ മഴയിതാ പെയ്യുന്നു
പൂക്കള്‍ക്കുമീതെ
വെള്ളിടിയും ഉലയ്ക്കും കാറ്റും..
കലങ്ങീല്ല കണ്ണുകള്‍, ഉണ്ണികളിനിയും
വിരിയുമെന്നപൊല്‍
അനങ്ങാതെയെന്നെ നോക്കി
ഒന്നും പറയാതെനില്‍ക്കുന്നെന്‍
മുറ്റത്ത് ഒറ്റ്യ്ക്കിരുട്ടില്‍
ചാഞ്ഞുപോം പൂവുകള്‍ താങ്ങി
കൊച്ചു മാവ്..

പിന്നെപ്പോഴോ
ഞാനുറക്കമായ്
മരപെയ്യുമൊച്ചയില്‍,
അപ്പൊഴും
കണ്ണടയ്ക്കാതെ നോവൊന്നു
ജനാല തുറന്നിരുന്നിരുന്നു.